X

സ്ത്രീയെ എഎംഎംഎ അലങ്കാര വസ്തുവായി കാണുന്നുവെന്ന് ഡബ്ല്യുസിസി; ലൈംഗികചൂഷണങ്ങളെ നിസ്സാരവൽക്കരിക്കരുത്

തുറന്നു പറഞ്ഞ് പുറത്തുവന്ന നടിമാർക്ക് പിന്തുണയുമായി ഡിബ്ല്യുസിസി

ദിലീപിനെ എഎംഎംഎ അംഗത്വത്തിൽ നിന്നും നീക്കിയതിനെ സ്വാഗതം ചെയ്ത് വിമൻ ഇൻ സിനിമാ കലക്ടീവ്. എന്നാൽ തങ്ങളുടെ ബൈലോ അനുസരിച്ചുള്ള നടപടികളെടുക്കാൻ സംഘടന കാണിച്ച വിമുഖതയിലും, നേരത്തെ ദിലീപിന്റെ സസ്പെൻഷൻ പിൻവലിച്ച നിലപാടിലും അതിയായ നിരാശയുണ്ടെന്നും അവർ പറഞ്ഞു.

എഎംഎംഎയിൽ നിന്നും രാജി വെച്ച, ലൈംഗികാക്രമണത്തിന് ഇരയായ നടി അടക്കമുള്ളവരെ തിരിച്ചെടുക്കാൻ സംഘടന തയ്യാറാകാത്തതിനെയും ഡബ്ല്യുസിസി പരോക്ഷമായി വിമർശിച്ചു. ഈ നടിമാർക്ക് രാജി വെക്കേണ്ടി വന്നത് അക്രമിയെ എഎംഎംഎ സംരക്ഷിച്ചതു കൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടി.

സ്ത്രീയെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവം എഎംഎംഎയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു. സംഘടനയുടെ അവകാശവാദങ്ങളും അവരുടെ നിലപാടുകളും തമ്മിൽ യാതൊരു യോജിപ്പുമില്ലെന്നതും ഡബ്ല്യുസിസി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീ ദേവിക, അർച്ചന പത്മിനി, ശ്രുതി ഹരിഹരൻ എന്നിവരെ തങ്ങൾ പിന്തുണയ്ക്കുന്നതായും അവരുടെ ചെറുത്തു നിൽപ്പിൽ കൂടെയുണ്ടാകുമെന്നും ഡബ്ല്യുസിസി പറഞ്ഞു.

തങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ച് സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോട് സംഘടന നന്ദി അറിയിച്ചു. തങ്ങളെ പിന്തുണയ്ക്കുന്നവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കു വെക്കാൻ wcc.home.blog എന്നപേരിൽ ഒരു ബ്ലോഗ് തുടങ്ങിയിട്ടുള്ളതായും അവർ അറിയിച്ചു.

This post was last modified on October 22, 2018 9:39 pm