X

ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി: പാക് വിദേശകാര്യ ഉപദേഷ്ടാവ്

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരിഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് സര്‍താജ് പറഞ്ഞത്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാസര്‍ ജുന്‍ജുവയും ഇന്ത്യയുടെ അജിത് ഡോവലും തമ്മില്‍ ഫോണിലാണ് ചര്‍ച്ച ചെയ്തത്.

ചര്‍ച്ചയില്‍ ഇന്ത്യ-പാക് നിയന്ത്രണരേഖയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചതായും പാക് ചാനലായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സര്‍താജ് അസീസ് പ്രതികരിച്ചു. ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും കശ്മീര്‍ പ്രശ്‌നത്തില്‍നിന്നും ലോകശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഉറി ഭീകരാക്രമണത്തിനും ഇന്ത്യയുടെ പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിനും  ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞര്‍ ചര്‍ച്ച നടത്തുന്നത്. ആഗോള രാഷ്ട്രങ്ങള്‍ ഇന്ത്യ-പാക് ബന്ധം ലഘൂകരിക്കാന്‍ നടപടികളെടുക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവിശ്യപ്പെട്ടിരുന്നു.

 

This post was last modified on December 27, 2016 2:25 pm