ഭൂരഹിതരില്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. അധികാരമേറ്റ് ആയിരം ദിനങ്ങൾക്കുള്ളിൽ ഒരു ലക്ഷം പട്ടയം അർഹരായവർക്ക് വിതരണം ചെയ്തെന്ന റെക്കോർഡ് നേട്ടമാണ് സർക്കാർ കരസ്ഥമാക്കിയിട്ടുള്ളത്. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങൾക്കാണ് പ്രതീക്ഷകൾ സാക്ഷാത്ക്കാരിക്കപ്പെട്ടത്. 2011 ജൂൺ മുതൽ 2016 മെയ് വരെ 1,29,672 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. ഇതിൽ 39,788 പട്ടയം സീറോ ലാൻഡ് ലെസ് പദ്ധതിയിൽ പെടുന്നതാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മുൻ സർക്കാർ അഞ്ചു വർഷം കൊണ്ട് നൽകിയ പട്ടയങ്ങൾക്ക് സമാനമായ എണ്ണമാണ് മൂന്നു വർഷത്തിനകം എത്താനായെന്നതാണ് സർക്കാറിനും റവന്യൂ വകുപ്പിനും അഭിമാനമേകുന്നത്. ഉപാധിരഹിത പട്ടയമെന്ന ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ പട്ടയങ്ങൾ വിതരണം ചെയ്തത്. ദീർഘകാലമായി പട്ടയം കാത്തിരുന്നവരാണ് ഇപ്പോൾ പട്ടയം കിട്ടിയ ഭൂരിഭാഗം പേരും.
സംസ്ഥാന മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്‍റെ ഭാഗമായി നടക്കും.
ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികള്‍. ജില്ലകൾ തോറും ഒരാഴ്ചത്തെ പ്രദര്‍ശന പരിപാടികൾ വികസന സെമിനാര്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. നിയോജക മണ്ഡലങ്ങൾ തോറും മൂന്നു ദിവസത്തെ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പുതിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍ , കൊല്ലം -ജെ. മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരന്‍, പത്തനംതിട്ട – അഡ്വ. കെ. രാജു, കോട്ടയം – പി. തിലോത്തമന്‍, ഇടുക്കി – എം.എം. മണി, എറണാകുളം – എ.സി. മൊയ്തീന്‍, തൃശ്ശൂര്‍ – വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, പാലക്കാട് – എ കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം – കെ.ടി ജലീല്‍, കോഴിക്കോട് – എ.കെ ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍, വയനാട് – കെകെ. ശൈലജ ടീച്ചര്‍, കണ്ണൂര്‍ – ഇ.പി. ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കാസര്‍കോട് – ഇ. ചന്ദ്രശേഖരന്‍ എന്നിങ്ങനെയാണ് ചുമതലകൾ.
വിവിധ വകുപ്പുകളിൽ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍റെ നാല് തസ്തികകള്‍ സൃഷ്ടിക്കും. കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 11 തസ്തികകളും സൃഷ്ടിക്കും. ശ്രീചിത്രാ ഹോമിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഒരു സ്റ്റാഫ് നഴ്സ് (ഗ്രേഡ് 2) തസ്തിക സൃഷ്ടിക്കും. മോട്ടോര്‍ വാഹന വകുപ്പില്‍ പുതുതായി രൂപീകരിച്ച ഇരിട്ടി, നډണ്ട, പേരാമ്പ്ര, തൃപ്രയാര്‍, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നാലു വീതം മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ 2019-20 അധ്യയനവര്‍ഷം മുതല്‍ ഒരു ഹുമാനിറ്റീസ് ബാച്ചും ഒരു കോമേഴ്സ് ബാച്ചും ഉള്‍പ്പെട്ട ഹയര്‍സെക്കന്‍ററി കോഴ്സിന് പ്രത്യേക കേസെന്ന നിലയില്‍ അനുമതി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കാൻ തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജില്‍ 31.82 സെന്‍റ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാരും. കോഴിക്കോട് വികസന അതോറിറ്റി ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണത്തിന്‍റെ ആലുകൂല്യം അനുവദിക്കാന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.