അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാത്ത് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയിൽ പൂട്ടു വീഴുക രണ്ടായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കെന്ന് റിപ്പോർട്ട്. സ്കുളുകൾക്ക് അനുശാസിക്കുന്ന മാനദ്ധണ്ഡങ്ങൾ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കണം അംഗീകാരം നൽകേണ്ടതെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നിയമപരമായി തുടരാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ പ്രതികരിച്ചതായി മാതൃഭുമി റിപ്പോർട്ട് പറയുന്നു.
സ്കൂളുകളിൽ 350-ലേറെ കുട്ടികളും 2.80 ഏക്കർ സ്ഥലവും കെട്ടിടവും, കളിസ്ഥലം ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും വേണമെന്നതാണ് മാനദണ്ഡം. എന്നാൽ, കേരളത്തിൽ പ്രവര്‍ത്തിക്കുന്ന മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കും ഇതുപാലിക്കാനായില്ല. ഒന്നുമുതൽ ഏഴാംക്ലാസ് വരെ മാത്രം പഠിപ്പിക്കുന്ന ഭൂരിപക്ഷം സ്കൂളുകളും. വിദ്യാർഥികളുടെ എണ്ണം 300-ൽ താഴെയുമാണ്. ഈ സാഹചര്യത്തിലാണ് വലിയൊരു സംഖ്യ വരുന്ന സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുന്നത്. ഏഴുവരെ മാത്രം ക്ലാസുകളുള്ള സ്കൂളുകൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം ആവശ്യവുമില്ലെന്നതും ഇത്തരം സ്കൂളുകൾ വ്യാപകമാക്കാൻ ഇടയാക്കിയിരുന്നു. എന്നാൽ അംഗീകാരം സംബന്ധിച്ച കേസ് വരുന്ന 23 ന് വീണ്ടും കോടതിയുടെ പരിഗണനയ്ക്കെത്തുന്നുണ്ട്.
അതേസമയം, അടച്ചുപൂട്ടിൽ ഭീഷണി നേരിടുന്ന സ്കൂളുകളിലുള്ള കുട്ടകൾക്ക് തുടർ വിദ്യാഭ്യാസം തടസപ്പടരുതെന്നാണ് സർക്കാർ നിലപാട്. ഇത്തരം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ എട്ടാംക്ലാസുവരെ ടി.സി. ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സു തെളിയിക്കുന്ന രേഖയുടെയും പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഈ വർഷം ഇവർക്ക് പ്രവേശനവും നൽകാനമെന്നായിരുന്നു നിർദേശം.
എന്നാൽ, സി.ബി.എസ്.ഇ. അടക്കമുള്ള ബോർഡുകളിൽ അഫിലിയേഷന് അപേക്ഷ നൽകിയ 870 സ്കൂളുകൾ സംസ്ഥാനത്ത് ഒട്ടാകെയുണ്ടെന്നാണ് സർക്കാർവാദം. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുമുണ്ട്. ഇവയ്ക്കൊന്നും സർക്കാർ ഇതുവരെ എതിർപ്പില്ലാരേഖ നൽകിയിട്ടില്ല. ഹൈക്കോടതി ഉത്തരവു പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അംഗീകാരത്തിന് സർക്കാരിൽ അപേക്ഷ നൽകാം. നിലവിൽ അംഗീകാരത്തിന് ലഭിച്ച അപേക്ഷകളിൽ പരിശോധന നടക്കുകയാണ്. നിയമവശങ്ങൾ പരിഗണിച്ചായിരിക്കും നടപടികളെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു.
അതേസമയം, സ്കുളുകൾ പൂട്ടേണ്ടിവരില്ലെന്നാണ് ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾസ് ഫെഡറേഷന്റെ നിലപാട്.
അംഗീകാരമില്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ ഒറ്റ ഇംഗ്ലീഷ് മീഡിയം സ്കുളും പൂട്ടില്ല. എതിർപ്പില്ലാരേഖയ്ക്കായുള്ള അപേക്ഷ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലാത്തതാണ് പ്രശ്നം. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഫെഢറേഷൻ നേതാക്കൾ പറയുന്നു.
This post was last modified on May 20, 2019 7:49 am
Leave a Comment