മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ അറസ്റ്റ് ചെയ്തു. ചികിൽസയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീരാമിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് നിങ്ങിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ചുമത്താനാണ് നീക്കം. ജീവപര്യന്ത്യം മുതൽ പത്ത് വർഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണ് ശ്രീറാം വെങ്കിട്ടരാമന് മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പോലീസ് നടപടി വൈകിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നീക്കം.
Read: സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്ക് ഒറ്റ രാത്രികൊണ്ട് ഓടിച്ചു കയറിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്
അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. പിന്നീട് മൊഴി മാറ്റിപ്പറയുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ആദ്യം തന്നെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. എന്നാല്‍ കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് നേരത്തെ പറഞ്ഞത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. എന്നാൽ ഇത് ഗുരുതരമല്ലെന്നാണ് വിവരം.
This post was last modified on August 3, 2019 6:36 pm
Leave a Comment