X

വിദ്വേഷപ്രചാരണ കേസിൽ ജാമ്യ വ്യവസ്ഥയായി ഖുർ ആൻ വിതരണം; ഉത്തരവ് തിരുത്തി കോടതി

കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു.

സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വിദ്യാർത്ഥിനിയോട് ജാമ്യ വ്യവസ്ഥയായി അഞ്ച് ഖുര്‍ ആന്‍ വിതരണം ചെയ്യണമെന്ന ഉത്തരവ് തിരുത്തി റാഞ്ചി സെഷന്‍സ് കോടതി. റാഞ്ചിയിലെ ബിരുദ വിദ്യാർത്ഥിനിയായ റിച്ച ഭാർതിക്ക് മുന്നിൽ വച്ച ഉപാധിയിലാണ് വിധി വിവാദമായതിനെ തുടർ‌ന്ന് മാറ്റം വരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.

ഖുര്‍ ആന്‍ വിതരണം ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വ്യവസ്ഥയില്‍ മാറ്റം വരുത്തുകയാണെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മനീഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. 7000 രൂപ കെട്ടിവെച്ച് രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് പുതിയ ഉത്തരവിറക്കിയത്.
സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ച് ഖുർ ആൻ കോപ്പികൾ സംഭാവന ചെയ്ത് അതിന്റെ രശീതും കൊണ്ടു വരാനാണ് കോടതി നേരത്തെ ജാമ്യത്തിന് ഉപാധി വെച്ചിരിക്കുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് മനീഷ് കുമാർ സിങ്ങിന്റേതായിരുന്നു വിധി.

കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. യുവതിക്ക് കേസ് നടത്തിപ്പിനായി ഹൈന്ദവ സംഘടനകള്‍ ഫണ്ട് ശേഖരിച്ചിരുന്നു. വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ റാഞ്ചി ബാര്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു.

ഫേസ്ബുക്കിലും വാട്സാപ്പിലും ഒരു മതവിഭാഗത്തിനെതിരെ റിച്ച ഭാർതി വിദ്വേഷപ്രചാരണം നടത്തിയെന്നാണ് ഖലീഫ പിതോറിയ പൊലീസ് സ്റ്റേഷനിൽ ജൂലൈ 12ന് പരാതി നൽകിയത്. സമൂഹത്തിലെ മതപരമായ സൗഹാർദ്ദം തകർക്കാൻ ഈ പോസ്റ്റ് കാരണമാകുമെന്നും ഖലീഫ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട പിതോറിയ പൊലീസ് ഉടനെത്തന്നെ നടപടിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു.

റിച്ച ഭാര്‍തിയെ ജയിലിലിട്ടതോടെ ചില ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. റിച്ച ഭാർതിയെ വിട്ടയയ്ക്കുമെന്ന് റൂറൽ എസ്പിയുടെ ഉറപ്പ് കിട്ടിയപ്പോഴാണ് പ്രതിഷേധ പ്രകടനവുമായി എത്തിയവർ പിരിഞ്ഞു പോയത്.

അതെസമയം കോടതിയുത്തരവ് താൻ പാലിക്കില്ലെന്ന് റിച്ച ഭാർതി പറഞ്ഞു. ഇന്ന് തന്നോട് ഖുര്‍ ആൻ വിതരണം ചെയ്യാൻ പറഞ്ഞ കോടതി നാളെ തന്നോട് ഇസ്ലാംമതം സ്വീകരിക്കണമെന്ന് പറയുമെന്നായിരുന്നു റിച്ചയുടെ പ്രതികരണം. മുസ്ലിങ്ങളും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടെന്ന് റിച്ച ആരോപിച്ചു. 15 ദിവസത്തിനുള്ളിൽ ഖുർ ആൻ വിതരണം ചെയ്ത് അതിന്റെ രശീതികൾ കോടതിയിലേൽപ്പിക്കണമെന്നാണ് ഉത്തരവ്.

This post was last modified on July 18, 2019 11:15 am