X

പാചകം ചെയ്യുന്നയാൾ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; രണ്ട് കപ്പലിലെയും ജീവനക്കാർ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ‘ഗ്രേസ് –1’ൽ ഉള്ള നാവികരുടെ മേൽ സൈന്യം നിയന്ത്രണം ശക്‌തമാക്കിയതായി സൂചന

ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പൽ സ്റ്റെന ഇംപോറയിലെ മലയാളികൾ ഉൾപ്പെടെയുള്ള 23 ജീവനക്കാരുടെയും വിഡിയോ ദൃശ്യങ്ങൾ ഇറാൻ ഇന്നലെ പുറത്തു വിട്ടു. എല്ലാവരും സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. ചുവന്ന യൂണിഫോം അണിഞ്ഞ ജീവനക്കാർ മേശയ്ക്കു ചുറ്റുമിരിക്കുന്നു. ഇറാൻകാരനായ ഒരാൾ സഹകരണത്തിന് അവരോടു നന്ദി പറയുന്നതുമാണ് പുറത്ത് വന്ന വീഡിയോ ദൃശ്യത്തിലുള്ളത്. ഒരു ജീവനക്കാരൻ കപ്പൽ പരിശോധിക്കുന്നതും കാപ്പി കുടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്.

ഭക്ഷണം പാകം ചെയ്യുന്നതുപ്പെടെയുള്ള ദൃശ്യത്തിൽ പാചകം ചെയ്യുന്നവരിൽ ഒരാൾ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനാണെന്നു ദൃശ്യങ്ങൾ ചാനലിൽ കണ്ട വീട്ടുകാർ സ്ഥിരീകരിച്ചതായി മനോരമ റിപ്പോർട്ട് പറയുന്നു. കപ്പലിൽ ഇറാന്റെ പതാക ഉയർത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇതേസമയം, ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ‘ഗ്രേസ് –1’ൽ ഉള്ള നാവികരുടെ മേൽ സൈന്യം നിയന്ത്രണം ശക്‌തമാക്കിയതായി സൂചന. മൊബൈൽ ഫോൺ കൈവശം ഉണ്ടെങ്കിലും ദിവസം 5 മിനിറ്റ് മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നതെന്ന് വണ്ടൂർ സ്വദേശി കെ.കെ.അജ്‌മൽ വീട്ടുകാരെ അറിയിച്ചു. കപ്പലിൽനിന്നു ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ അയയ്ക്കുന്നതും വിലക്കിയിട്ടുണ്ടെന്നാണ് വിവരം.

ഇറാന്‍ കസ്റ്റഡിയില്‍ എടുത്ത കപ്പലിലെയും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാൻ കപ്പലിലെയും ഇന്ത്യൻ പൗരൻമാർ സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. 3 മലയാളികളടക്കം 18 ഇന്ത്യക്കാരാണു ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളത്. കൊടുങ്ങല്ലൂർ സ്വദേശി സുനില്‍കുമാർ, കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ, കാസര്‍ക്കോട് സ്വദേശി പ്രജിത്ത് മേലേക്കണ്ടി, ആലുവ സ്വദേശി ഷിജു എന്നിവരാണ് കപ്പലിലെ മലയാളികൾ.

ഇതിന് സമാനമായി ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള ഇറാൻ കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. വണ്ടൂർ സ്വദേശി അജ്മൽ ഉൾപ്പെടെ 3 മലയാളികളാണ് ഈ കപ്പലിലുമുള്ളത്. രണ്ടു കപ്പലിലെയും ജീവനക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. മോചനത്തിനായി തീവ്രശ്രമങ്ങൾ തുടരുകയാണെന്നു തന്നെ സന്ദർശിച്ച കേരള എംപിമാരോട് മന്ത്രി അറിയിച്ചു.

Just spoke to our Ambassador in Tehran. Confirmed that consular access to 18 Indian nationals on board ‘Stena Impero’ was sought on 20 July. @narendramodi @PMOIndia @AmitShah @DrSJaishankar @VMBJP @MEAIndia

— V. Muraleedharan (@MOS_MEA) July 22, 2019

This post was last modified on July 23, 2019 11:41 am