X

ഊര്‍ജിത് പട്ടേലിന്റെ രാജി അപായ സൂചന; ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കാത്തിരിക്കുന്നു: തോമസ് ഐസക്ക്

റിസർവ് ഫണ്ടു കൈയടക്കാനുള്ള നീക്കത്തിലും ആർബിഐയുടെ നിലപാട് പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ മുന്നോട്ടു നീങ്ങുന്നത്.

നോട്ടുനിരോധനമെന്ന സാമ്പത്തിക ദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്.  ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഇത്. ഊര്‍ജിത് പട്ടേലിനെ യഥാര്‍ത്ഥത്തില്‍ പുകച്ചു പുറത്തു ചാടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.  തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു സംസ്ഥാന ധന മന്തിയുടെ പ്രതികരണം.

റിസര്‍വ് ബാങ്കിന്റെ സമ്മതമില്ലാതെയാണ് നോട്ടു നിരോധിച്ചത് എന്ന് അക്കാലത്ത് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.   നോട്ടുനിരോധനം നല്ല ആശയമല്ലെന്നും വേണ്ടത്ര ആസൂത്രണമില്ലാതെയാണ് നടപ്പാക്കിയതെന്നുമായിരുന്നു രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. അനുഭവത്തിലൂടെ ആ അഭിപ്രായം ശരിയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കു ബോധ്യമായി. റിസര്‍വ് ഫണ്ടു കൈയടക്കാനുള്ള നീക്കവും ആര്‍ബിഐയുടെ നിലപാട് പരിഗണിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. ചരിത്രത്തിലാദ്യമായി ബാങ്കിന്റെ ബോര്‍ഡിലേയ്ക്ക് രാഷ്ട്രീയ നിയമനം നടത്താനും മോദി സര്‍ക്കാര്‍ തയ്യാറായി. ആര്‍ബിഐയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താനാണ് ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി നിയോഗിക്കപ്പെട്ടതെന്നും  െഎസക് കുറ്റപ്പെടുത്തുന്നു.

വലിയ സാമ്പത്തികക്കുഴപ്പത്തിലേയ്ക്കാണ് നാം പോകുന്നത്. ആര്‍ബിഐയുടെ സ്വയംഭരണാധികാരം കവര്‍ന്നെടുക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നോട്ടുനിരോധനം വഴി നട്ടെല്ലൊടിഞ്ഞ ഇന്ത്യയുടെ സമ്പദ്ഘടനയെ കൂടുതല്‍ കെടുതികള്‍ കാത്തിരിക്കുകയാണ് എന്ന അപായസൂചനയാണ് ഈ രാജി നല്‍കുന്നതെന്ന് തോമസ് ഐസക്ക് പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ രാജി. യഥാർത്ഥത്തിൽ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചതാണ്. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകർക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഈ സംഭവം.

നിരോധനം മൂലം മടങ്ങി വന്ന നോട്ടുകൾ എണ്ണീത്തീർക്കാനുള്ള സമയം മാത്രമാണ്, രഘുറാം രാജന്റെ പിൻഗാമിയ്ക്കു ലഭിച്ചത്. എന്നാൽ നിരോധനത്തിനു ചരടുവലിച്ചവർ പ്രതീക്ഷിച്ചതായിരുന്നില്ല ഫലം. നോട്ടുകൾ മടങ്ങിയെത്തുമ്പോൾ, നാലഞ്ചു ലക്ഷം കോടിയുടെ കുറവുണ്ടാകും എന്നായിരുന്നു കേന്ദ്രസർക്കാരും സംഘപരിവാർ നേതൃത്വവും സ്വപ്നം കണ്ടത്. എന്നാൽ ആ പ്രതീക്ഷ പാടേ പാളി. അങ്ങനെയാണ് റിസർവ് ബാങ്കിന്റെ കരുതൽ നിക്ഷേപത്തിൽ മോദി സർക്കാർ കണ്ണുവെച്ചത്. അതു നടക്കില്ല എന്ന നിലപാട് റിസർവ് ബാങ്ക് മേധാവികൾ പരസ്യമായി സ്വീകരിച്ചു. അതുവഴി കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായി.

റിസർവ് ബാങ്കിന്റെ സമ്മതമില്ലാതെയാണ് നോട്ടു നിരോധിച്ചത് എന്ന് അക്കാലത്ത് ഗവർണറായിരുന്ന രഘുറാം രാജൻ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. നോട്ടുനിരോധനം നല്ല ആശയമല്ലെന്നും വേണ്ടത്ര ആസൂത്രണമില്ലാതെയാണ് നടപ്പാക്കിയതെന്നുമായിരുന്നു രഘുറാം രാജന്റെ വെളിപ്പെടുത്തൽ. അനുഭവത്തിലൂടെ ആ അഭിപ്രായം ശരിയെന്ന് ഇന്ത്യയിലെ ജനങ്ങൾക്കു ബോധ്യമായി.

റിസർവ് ഫണ്ടു കൈയടക്കാനുള്ള നീക്കത്തിലും ആർബിഐയുടെ നിലപാട് പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ മുന്നോട്ടു നീങ്ങുന്നത്. ചരിത്രത്തിലാദ്യമായി ബാങ്കിന്റെ ബോർഡിലേയ്ക്ക് രാഷ്ട്രീയ നിയമനം നടത്താനും മോദി സർക്കാർ തയ്യാറായി. ആർബിഐയെ ചൊൽപ്പടിയ്ക്കു നിർത്താൻ ആർഎസ്എസ് നേതാവ് ഗുരുമൂർത്തിയാണ് നിയോഗിക്കപ്പെട്ടത്.

അതുമാത്രമല്ല, ബാങ്കുകൾ തമ്മിലുള്ള പേമെന്റുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്കിന്റെ അധികാരം എടുത്തു കളഞ്ഞ്, അതൊരു സ്വതന്ത്രറെഗുലേറ്ററിയെ ഏൽപ്പിക്കാനും കേന്ദ്രസർക്കാരിന് ഉദ്ദേശമുണ്ട്. ഇതൊക്കെ റിസർബ് ബാങ്ക് എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വ്യക്തിത്വം നശിപ്പിച്ച്, കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിക്കു നിർത്താനുളള ഗൂഢശ്രമത്തിന്റെ ഭാഗമാണ്.

വലിയ സാമ്പത്തികക്കുഴപ്പത്തിലേയ്ക്കാണ് നാം പോകുന്നത്. ആർബിഐയുടെ സ്വയംഭരണാധികാരം കവർന്നെടുക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നോട്ടുനിരോധനം വഴി നട്ടെല്ലൊടിഞ്ഞ ഇന്ത്യയുടെ സമ്പദ്ഘടനയെ കൂടുതൽ കെടുതികൾ കാത്തിരിക്കുകയാണ് എന്ന അപായസൂചനയാണ് ഈ രാജി നൽകുന്നത്.

ആരാണ് ഉര്‍ജിത് പട്ടേല്‍?

ഉപേന്ദ്ര കുശ്വാഹ, ഉര്‍ജിത് പട്ടേല്‍; 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധിക്ക് മുന്‍പേ മോദി ഗവണ്‍മെന്‍റിന് അപ്രതീക്ഷിത പ്രഹരം

“ഞാന്‍ എന്തുകൊണ്ട് രാജി വയ്ക്കുന്നു”: ഉര്‍ജിത് പട്ടേല്‍ പറയുന്നു