X

ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവ്: യാഥാത്ഥ്യം ബോധ്യപ്പെട്ടു, ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് ദുരന്തനിവാരണ തലവൻ, കേസ് പിൻവലിക്കും

ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വാർത്ത വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പിൻവലിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. പണപ്പിരിവ് നടത്തിയെങ്കിലും അതിന്റെ ഉദ്യേശശുദ്ധിൽ കളങ്കമില്ലെന്ന് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് ഉള്‍പ്പെടെയുള്ള നടപടികൾ പിൻവലിക്കാൻ കളക്ടർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഡി വേണു ഇക്കാര്യം വ്യക്തമാക്കിയത്.

ആരോപണ വിധേയനായ ഓമനക്കുട്ടൻ പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനാവുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു ഐ എഎസ് നടപടി പിൻവലിക്കാൻ കളക്ടർക്ക് നിർദേശം നൽകിയത്. മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ്. അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും ആത്മാർഥമായി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. തിരക്കിനിടയിൽ ഉദ്യോഗസ്ഥർക്ക് ഓടിയെത്താൻ കഴിയാത്ത പ്രദേശത്ത് ഇടപെടൽ നടത്താനാണ് ഓമനക്കുട്ടൻ ശ്രമിച്ചതെന്നും വേണു കുറിപ്പിൽ പറയുന്നു.

ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.  ദുരിതമുഖത്തുള്ളവരിൽ നിന്നും ഓമനക്കുട്ടൻ എന്ന വ്യക്തി അരിയെത്തിക്കാൻ പിരിവ് നടത്തുന്നു. പണം സ്വീകരിക്കുന്ന ദൃശ്യങ്ങൾ, ചാനലുകൾ സോഷ്യൽ മീഡിയ എന്നിവയിൽ വ്യാപകമായി വരികയും ചെയ്തു. ക്യാമ്പിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഓമനക്കുട്ടനെതിരെയുള്ള ക്യാമ്പധികാരികൾ പോലീസിൽ പരാതി കൊടുക്കുകയുമാണുണ്ടായത്.

പക്ഷെ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് ബോധ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തിൽ താനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുനെന്നും വേണു വ്യക്തമാക്കുന്നു.

Also Read- മാധ്യമമേലാളന്മാരേ, ക്യാമ്പിലേക്ക് അരിയെത്തിക്കാന്‍ ഓട്ടോക്കൂലിക്ക് 70 രൂപ കൊടുക്കാനില്ലാതെ പോയ ഓമനക്കുട്ടനെക്കുറിച്ച് എന്തുകൊണ്ട് നിങ്ങളോര്‍ത്തില്ല?

അതേസമയം, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വാർത്ത വിവാദമായതിന് പിന്നാലെ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഓമനക്കുട്ടനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി പത്രകുറിപ്പും പാർട്ടി പുറത്തിറക്കിയിരുന്നു. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടി വാടക എന്ന പേരിലായിരുന്നു ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യവക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഇതിനും ക്യാമ്പിലുള്ളവരില്‍ നിന്ന് പണം ഓമനക്കുട്ടന്‍ പിരിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയായിരന്നു നടപടി.

ക്യാംപിന്റെ നടത്തിപ്പിന് ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും വില്ലേജ് കൃത്യമായി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നുമായിരുന്നു വിഷയത്തിൽ ചേര്‍ത്തല തഹസില്‍ദാര്‍ വിഷത്തിന് നൽകുന്ന പ്രതികരണം. ഓമനക്കുട്ടനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും ഇതിനായി ഡിവൈഎസ്പിയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വേണു ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

#ഓമനക്കുട്ടൻ

പ്രിയരെ
നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ്.

കേരളത്തിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ നടത്തേണ്ട ചുമതല റവന്യൂവകുപ്പിനാണ് . ഓരോ ക്യാമ്പും വകുപ്പിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ സംവിധാനവും ക്രിയാത്മകമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലെ അടിയന്തരാവശ്യങ്ങളെ തീർപ്പാക്കുവാൻ ചുമതലപ്പെട്ട ക്യാമ്പ് മാനേജർ ഉണ്ട്. മാനേജരെ സഹായിക്കുവാൻ പ്രാദേശിക സംവിധാനങ്ങളും സഹായക്കമ്മറ്റിയുമുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് ക്യാമ്പിലെ അന്തേവാസികളായ ജനങ്ങളിൽ നിന്നും പണപ്പിരിവ് എന്തിനെങ്കിലും നടത്തേണ്ട സാഹചര്യമില്ലെന്നതാണു റവന്യൂവകുപ്പിന്റെയും ഗവണ്മെന്റിന്റെയും നിലപാടും തീരുമാനവും.

എന്നാൽ പലപ്പോഴും നാം വിഭാവനം ചെയ്യുന്നതോ തീരുമാനിക്കുന്നതോ ആകണമെന്നില്ല പ്രായോഗികമായ അവസ്ഥ. പ്രത്യേകിച്ചും ക്യാമ്പുകളിലേത്. പൊടുന്നനെ ഉണ്ടാകുന്നതോ അടിയന്തര ഇടപെടൽ വേണ്ടതോ ഒക്കെയായ സാഹചര്യങ്ങൾ ക്യാമ്പുകളിൽ സംജാതമായേക്കാം. ഒരുപക്ഷെ പെട്ടന്നുണ്ടായ ഒരപകടമാവാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. അന്തേവാസികൾ തന്നെ പെട്ടന്ന് ക്രിയാത്മക ഇടപെടൽ നടത്തി അത് പരിഹരിക്കയും ചെയ്യാം. ചിലപ്പോൾ എന്തെങ്കിലും കുറവ് കണ്ടാൽ അത് നികത്താൻ അവർ റവന്യൂ അധികാരികൾക്കരികിലേക്ക് ഓടിയെത്തണമെന്നില്ല. അവരന്യോന്യം ആ കുറവുകളെ നികത്തും. പാരസ്പര്യത്തിന്റേയും പരസ്പര സ്നേഹസഹകരണങ്ങളുടെയും ആ ഒരു നിമിഷത്തിൽ അവർ അന്യോന്യം ചിലപ്പോൾ കയ്യിലെ അവസാന നാണയങ്ങളെയും ചിലവിടും. ഇത് ദുരിതമുഖത്ത് നിന്നും നാം പഠിച്ച, അറിഞ്ഞ ഒരു പ്രായോഗിക നേർക്കാഴ്ചയാണ് .

അംബേദ്കർ കമ്യൂണിറ്റി ഹാൾ, കണ്ണികാട്ട്, ചേർത്തല എന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സംഭവിച്ചതും അത്തരമൊരു സംഗതിയാണ് . അവിടത്തെ അന്തേവാസിയും പൊതുപ്രവർത്തകനുമാണു ഓമനക്കുട്ടൻ. അന്വേഷണത്തിൽ മറ്റ് ക്യാമ്പുകളിൽ നിന്നും വിഭിന്നമായ അവസ്ഥയിലാണു കണ്ണിക്കാട്ടെ ക്യാമ്പ് എന്ന് അറിയുവാൻ കഴിഞ്ഞു. വൈദ്യുതിയുടെ അഭാവം, ചില കുറവുകൾ മറ്റു ക്യാമ്പുകളെപ്പോലെയല്ല അവിടുത്തെ സാഹചര്യം. വളരെ പരിമിതമായ ജീവിതസാഹചര്യത്തിൽ അവസ്ഥയിൽ നിന്നും എല്ലാം വലിച്ചെറിഞ്ഞ്, മഴയൊപ്പം കയറിവന്ന ഒരുകൂട്ടം ജനങ്ങളാണവിടെ. 35 വർഷമായ് എല്ലാ വർഷവും ക്യാമ്പിലെത്തുന്നവരാനു മിക്കവരും. ദുരിതാശ്വാസക്ക്യാമ്പുകൾ അവർക്ക് പുതിയ അനുഭവമല്ല. അതിനാൽ തന്നെയും അവശ്യ സാഹചര്യങ്ങളിൽ അവർ ഒന്നിച്ച് ഒന്നായ് പ്രവർത്തിക്കുന്നു.

ഈ സാഹചര്യത്തിലാണു അധികൃതർക്ക് മുമ്പിൽ തെളിവ് സഹിതം ഒരു പരാതിയെത്തുന്നത്. ദുരിതമുഖത്തുള്ളവരിൽ നിന്നും ഓമനക്കുട്ടൻ എന്ന വ്യക്തി അരിയെത്തിക്കാൻ പിരിവ് നടത്തുന്നു. ഒപ്പം തെളിവായി എത്തിയ വീഡിയോ ഫൂട്ടേജിലെ ഓമനക്കുട്ടൻ പണം സ്വീകരിക്കുന്ന ദൃശ്യങ്ങൾ, ചാനലുകൾ സോഷ്യൽ മീഡിയ എന്നിവയിൽ വ്യാപകമായി വരികയും ചെയ്തു.

റവന്യൂ അധികൃതർക്ക് പ്രഥമദൃഷ്ട്യാ പണപ്പിരിവ് നടത്തിയതായി മനസ്സിലായി. ക്യാമ്പിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഓമനക്കുട്ടനെതിരെയുള്ള ക്യാമ്പധികാരികൾ പോലീസിൽ പരാതി കൊടുത്തു .
പക്ഷെ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു.

ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേർത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാൽ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങൾ കാത്തു നിൽക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവർത്തങ്ങളിലാനെന്ന സാവകാശവും ക്യാമ്പുകൾക്ക് താങ്ങാവുന്നതല്ല എന്ന് മനസ്സിലാക്കുന്നു. ക്യാമ്പിൽ ആഹാരപദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റെൻഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും അന്വേഷണത്തിൽ മനസ്സിലായി.

ഈ പതിവാണു കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനായി . അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ് . അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും genuine ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ക്യാമ്പംഗങ്ങൾക്കിടയിൽ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്.

ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും.

ഈ വിഷയം ജില്ലാ കലക്ടറുമായി ചർച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞു. പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.

ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.

സ്നേഹപൂർവ്വം

വേണു

This post was last modified on August 17, 2019 1:36 pm