ബിജെപി പൊതുപരിപാടികളിൽ പരിപാടിയില്‍ പങ്കെടുത്തതിനെ തുടർന്ന് തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. താൻ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ നേരെത്തെയും പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോഴുയരുന്ന വിമർശനങ്ങളെ തള്ളുകയാണെന്നും വ്യക്തമാക്കുന്നു. മുന്‍പ് ഇല്ലാതിരുന്ന അയിത്തം ഇപ്പോഴുണ്ടെങ്കിൽ അത് മാറ്റാനാണ് ബിജെപി പരിപാടിയിൽ പങ്കെടുത്തത്. സത്യം പറഞ്ഞാൽ സംഘിയാകുമെങ്കിൽ താൻ സംഘിയെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ഇന്ത്യ നന്നാകണമെങ്കിൽ 2019നു പുറമെ 2024ലും മോദി പ്രധാനമന്ത്രിയാവണമെന്നും സെന്‍കുമാര്‍ പറയുന്നു. തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബിജെപി നവാഗതനേതൃ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഫോൺ ചോർത്തൽ ഉൾപ്പടെ പല വ്യാജ ആരോപണങ്ങളും ഇപ്പോൾ തനിക്കെതിരെ ഉയരുന്നുണ്ട്. ഫോൺ ചോർത്തലാണ് ഇതിൽ പ്രധാനം. എന്നാൽ ഫോൺ ചോർത്തൽ നടന്ന സമയത്ത് ഡി.ജി.പി താനായിരുന്നില്ല. അന്ന് ജേക്കബ് പുന്നൂസായിരുന്നു ഡിജിപി. വിവാദം ഉണ്ടായപ്പോൾ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നുവെന്നും സെൻകുമാർ പറഞ്ഞു.
അതേസമയം, സേവാ ഭാരതിയെ വാനോളം പുകഴ്ത്തിയ സെൻകുമാർ കുറേ അധികം മനുഷ്യസ്നേഹികളുള്ള സംവിധാനമാണു സേവാഭാരതിയെന്നും കൂട്ടിച്ചേർത്തു. പരിപാടിയിൽ ബിജെപി നേതാക്കളായ എച്ച്. രാജ, പിഎസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
This post was last modified on December 28, 2018 5:56 pm
Leave a Comment