X

കാന്തപുരത്തിന്റെ ‘ഗ്രാന്‍ഡ് മുഫ്തി’ പദവി വ്യാജം; ബറേല്‍വി പണ്ഡിത നേതൃത്വത്തിന്റെ രേഖയുമായി സമസ്ത

ബറേല്‍വി മുസ്ലിങ്ങളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസുമായി അസ്ജദ് റസാഖാനെ ഈ മാസം ആദ്യമാണ് തിരഞ്ഞെടുത്തത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ‘ഗ്രാന്‍ഡ് മുഫ്തി’ (മുഖ്യ പുരോഹിതന്‍) പദവി വ്യാജമാണെന്ന് സമസ്ത കേരള ജമായുത്തള്‍സ ഉല്‍മ. പൊതുജനങ്ങളെയും മാധ്യമങ്ങളെയും ഈ വിവരം അറിയിക്കണമെന്ന് ബറേലി പണ്ഡിത നേതൃത്വം രേഖാമൂലം അറിയിച്ചെന്നും സമസ്ത പറയുന്നു.

കാന്തപുരത്തിന്റെ പദവി വ്യാജമാണെന്ന് കാണിക്കുന്ന, ബറേല്‍വി മുസ്ലിങ്ങളുടെ ആസ്ഥാനമായ ബറേലി ശരീഫില്‍ നിന്നുള്ള കത്ത് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീ മുഫ്തി അഖ്തര്‍ റസാഖാന്റെ പിന്‍ഗാമിയായി നിയമിച്ചത് മകന്‍ മുഫ്തി അസ്ജദ് റസാഖാനെയാണ്.

ഇന്ത്യയിലും പുറത്തുമുള്ള ദശലക്ഷകണക്കിന് ബറേല്‍വി മുസ്ലിങ്ങളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും അസ്ജദ് റസാഖാനാണ്. ബറേല്‍വി നേതൃത്വം ഈ മാസം ആദ്യമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

അതിനാല്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചെന്ന പ്രചാരണം അസംബന്ധവും ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക നിയമനത്തിന് കടകവിരുദ്ധവുമാണെന്ന് ആലിക്കുട്ടി പ്രതികരിച്ചു.