സമവായത്തിന്റെ ഭാഗമായി ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് രണ്ടുദിവസം മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജിയി പരിഗണിക്കവെയാണ് സംസ്താനത്തിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ അത് എത്ര പ്രയോഗികമാകുമെന്നും കോടതി ആരാഞ്ഞു. യുവതികൾക്ക് ദർശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹർജിക്കാർ ആവശ്യപ്പെട്ടതിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്. അതിനിടെ, യുവതികള്‍ക്കായി ശബരിമലയില്‍ എന്ത് ക്രമീകരണം ഒരുക്കാന്‍ കഴിയുമെന്ന് ഒരാഴ്ചക്കകം അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ യുവതികള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയോ എന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും, ക്രമീകരണങ്ങള്‍ക്ക് എത്രസമയം വേണ്ടിവരുമെന്നും കോടതി ആരാഞ്ഞു. രണ്ട് ദിവസം യുവതികള്‍ക്ക് ദര്‍ശനത്തിനായി മാറ്റിവക്കണം എന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നിച്ചിരുന്നു. രണ്ട് ദിവസെങ്കിലും യുവതികള്‍ക്ക് മാത്രമായി ക്രമീകരിക്കണമെന്നതാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇിനായി ഒരുക്കാനാവുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്ന് കോടതി പരാമര്‍ശിച്ചു. ജന്തര്‍ മന്തര്‍ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടതിയുടെ പരാമര്‍ശം.
ശബരിമലയില്‍ പോവണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയ രേഷ്മ നിശാന്ത്, ധന്യ, ഷനിലാ സജീഷ് എന്നിവരും പാലക്കാട് സ്വദേശിയായ സൂര്യയുമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ശബരിമലയില്‍ കോടതിവിധി നടപ്പാക്കണമെന്നും യുവതികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കണമെന്നതുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. രണ്ട് ദിവസം യുവതികള്‍ക്കായി അനുവദിക്കുന്നതിനൊപ്പം അന്നേദിവസം പ്രതിഷേധക്കാരെ ശബരിമലയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും മാറ്റണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാര്‍, ആഭ്യന്തര സെക്രട്ടറി, ഡിജിപി, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.
Leave a Comment