ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ രേഖകൾ സാധുത വിലയിരുത്താൻ ബുദ്ധിമുട്ടുള്ളതിനാൽ ഇത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. തിരിച്ചറിയൽ കാർഡുകളും മറ്റും ലാമിനേറ്റ് ചെയ്യാൻ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പോലീസ് സഹകരണ സൊസൈറ്റി അംഗങ്ങൾക്ക് ലാമിനേറ്റ് ചെയ്തതും ബാർകോഡുൾപ്പെടുത്തിയതുമായ കാർഡ് അനുവദനീയമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി.
നിയമാനുസൃതമുള്ള പുതിയ കാർഡ് വേണമെന്ന സഹകരണ സൊസൈറ്റി ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പാലിക്കാനാണ് ജസ്റ്റിസ് വി. ചിദംബരേഷും ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുമുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദേശം. ബാർകോഡ് സ്കാൻചെയ്ത് സാധുത ഉറപ്പാക്കാനുള്ള സംവിധാനവും സാങ്കേതിക വൈദഗ്ധ്യവുമുള്ള ഉദ്യോസ്ഥരില്ലാത്തതിനാൽ അത് പ്രയോജനപ്പെടില്ലെന്നും കോടതി പറയുന്നു.
ലാമിനേറ്റ് ചെയ്യുമ്പോൾ നനയില്ലെന്നും കേടാകില്ലെന്നതുമുൾപ്പെടെയുള്ള മെച്ചമുണ്ടാകാം. എന്നാൽ കാർഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ല. ലാമിനേഷൻ നിയമം അനുവദിക്കാത്തതിനാൽ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കാർഡ് ലാമിനേറ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാരും കോടതിൽ നിലപാടെടുത്തു. ലാമിനേറ്റ് ചെയ്ത ആധാരമോ സാമ്പത്തിക പത്രങ്ങളോ രാജ്യത്ത് സ്വീകാര്യമല്ല. വിദേശ സർവകലാശാലകളിൽപ്പോലും ലാമിനേറ്റ് ചെയ്ത രേഖകൾ പൊതുവേ സ്വീകരിക്കുന്നില്ല. ലാമിനേറ്റ് ചെയ്യുമ്പോൾ പ്ലാസ്റ്റിക്ഫിലിം കാർഡുമായി ഒട്ടിച്ചേരും. അത് നീക്കാനാവില്ല. ലാമിനേഷൻ നീക്കാനുള്ള സംവിധാനം കണ്ടെത്തിയിട്ടുണ്ടെങ്കിലും ചെലവേറെയതാണെന്നും കോടതി വിലയിരുത്തി.
This post was last modified on December 18, 2018 10:59 am