പ്രളയം എൽപ്പിച്ച ആഘാതം മറികടക്കാൻ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംഎം മണി. പ്രളയത്തിൽ കെഎസ്ഇബിക്ക് മാത്രം 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു. എന്നാൽ നിരക്ക് വർധനവ് സംബന്ധിച്ച് റഗുലേറ്ററി കമ്മിഷനാണ് അന്തിമതീരുമാനം എടുക്കുകയെന്നും മന്ത്രി അറിയിച്ചു.
അതേസമയം നിലവിലെ സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇളവും ചെറുകിടക്കാർക്ക് അധികഭാരവും നൽകാനാണു ബോർഡിന്റെ ശുപാർശയെന്നാണ് റിപ്പോർട്ടുകൾ. ചെറുകിടക്കാർക്ക് 20% വർധന നിർദേശിക്കുമ്പോൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു നിരക്കു കുറയുമെന്ന തരത്തിലുമാണ് ശുപാർശയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ഉപയോഗം പരമാവധി നിരുൽസാഹപ്പെടുത്താനായിരുന്നു മുൻകാലങ്ങളിൽ ബോർഡിന്റെ നടപടികൾ. എന്നാൽ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതാണ് ഇപ്പോൾ ബോർഡിനു ലാഭം. പുതിയ ശുപാർശ പ്രകാരം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്കുവർധനയിൽനിന്ന് ഒഴിവാക്കി. 41 യൂണിറ്റ് മുതൽ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 ആക്കാനാണു ശുപാർശ. ഗാർഹിക ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും ഉൾപ്പെടുന്ന 51– 100 യൂണിറ്റുകാർക്കു നിലവിലുള്ള 3.40 രൂപ 4.20 രൂപയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, 151 മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ നിരക്കായ 6.10 രൂപയിൽ നിന്ന് 5.80 രൂപയായി കുറയ്ക്കാനാണു പുതിയ നിർദേശം. 201 മുതൽ 250 യൂണിറ്റ് വരെയുള്ളവർക്കും ഇളവുണ്ട്. 7.30 രൂപയിൽ നിന്നും ഇത് 6.50 രൂപയായി കുറയും. 301–350 വിഭാഗത്തിൽ നിലവിലെ നിരക്കിൽ 10 പൈസയുടെ വർധനയൊഴിച്ചാൽ മറ്റു സ്ലാബുകളിലും നിരക്കു കുറയുകയാണ്. നിരക്കു വർധന അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ വൈദ്യുതി റഗുലേറ്ററി കമ്മിഷനു മുന്നിൽ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്ന ഇൗ പുതിയ താരിഫിനെതിരെ ഇതിനോടകം തന്നെ ആക്ഷേപവും വ്യാപകമാണ്.
This post was last modified on December 15, 2018 4:05 pm