വയനാട് അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. വിനോദ സഞ്ചാരികളാണ് മർദമേറ്റ യുവാവും യുവതിയുമെന്നാണ് പ്രാഥമിക നിഗമനം. മർദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. അമ്പലവയൽ പോലീസ്റ്റേഷന് തൊട്ടടുത്തായിരുന്നു മർദനം അരങ്ങേറിയതെന്നാണ് റിപ്പോർട്ട്.
ഇവൻ നിന്റെ ആരാണ് എന്ന് ചോദിച്ചാണ് സ്ത്രീയെയും യുവാവിനെയും നടുറോഡില്‍ അൾക്കുട്ടത്തിന് മുന്നിൽ വച്ച് യുവാവ് ആക്രമിക്കുന്നത്. തന്റെ ഭർത്താവാണെന്ന് യുവതി പറയുന്നതിന്റെയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവ് അവശനായി റോഡിൽ ഇരിക്കുന്നതും കാണാം. കഴിഞ്ഞ 21ാം തിയ്യതി ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വാക്കുതർക്കത്തിൽ ആരംഭിച്ച സംഭവം പിന്നീട് മർദനത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് വിവരം. ഭർത്താവിനെ ക്രൂരമായി മർദിക്കുന്നതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെയായിരുന്നു കയ്യേറ്റം.
പ്രദേശത്തെ ഓട്ടോ ഡ്രൈവറായ ജീവാനന്ദ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തിൽ പരാതികൾ ഒന്നു ലഭിക്കാത്തതിനെ തുടർന്നാണ് നടപടികൾ സ്വീകരിക്കാതിരുന്നതെന്നാണ് പോലീസിന്റെ പ്രതികരണം.
എന്നാൽ വിഷയം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മർദ്ദിച്ചെന്ന് കരുതുന്ന ജീവാനന്ദിനെ വിളിച്ച് വരുത്തിയിരുന്നതായും അധികൃതർ പറയുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധങ്ങളാണ് സംഭവത്തിനെതിരെ ഉയരുന്നത്.
This post was last modified on July 23, 2019 10:57 am
Leave a Comment