ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുമെന്ന് വ്യക്തമാക്കിയ ചലച്ചിത്ര നടന്‍ പ്രകാശ് രാജ് ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും. ബംഗളൂരു സെൻട്രല്‍ മണ്ഡലത്തിൽ മൽസരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാവിലെ നഗരത്തിലെ നന്ദ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലിക്ക് ശേഷമായിരിക്കും പത്രിക സമർപ്പിക്കുക.
ഇന്നലെ ഫേസ്ബുക്കിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്ന് സംഘടിപ്പിക്കുന്നു റാലിയിൽ തന്നോടൊപ്പം അണിനിരക്കാനും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലുടെ ആഹ്വാനം ചെയ്തു. റാലി ബംഗളൂരുവിലെ ബി.ബി.എം.പി ഓഫീസില്‍ സമാപിക്കും.
അതേസമയം, ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ തനിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെ സ്ഥാനാര്‍ത്ഥിയെ നിർത്തരുതെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. നിലവിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ ഇവിടെ ഇവരോട് നേരിട്ട് ഏറ്റുമുട്ടാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. രാവിലെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപിയാണ് തന്റെ മുഖ്യ എതിരാളിയെന്ന് വ്യക്തമാക്കുക കൂടിയായിരുന്നു അദ്ദേഹം. പാർട്ടി പ്രകാശ് രാജിന്റെ വരവിനെ നേരത്തെ ആംആദ്മി പാർട്ടി സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മണ്ഡലത്തിൽ നാൽപ്പതിനായിരത്തോളം വോട്ടുകളാണ് ആം ആദ്മി പാർട്ടി നേടിയിരുന്നത്.
അതിനിടെ, നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് തന്നെ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. അനുവാദമില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിച്ചെന്ന സംഭവത്തിലാണ് നടപടി. മാർച്ച് 12 ന് എംജി റോഡിലെ മഹാത്മാഗാന്ധി ഗൗണ്ടിൽ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് കമ്മീഷന്റെ ഇടപെടൽ.
This post was last modified on March 22, 2019 9:46 am