മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് നാലുരൂപയാണ് കൂട്ടിയത്. മന്ത്രി കെ രാജുവിന്റെ അധ്യക്ഷതിയില്‍ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. എല്ലാ ഇനം പാലിനും നാല് രൂപ വച്ചാണ് വർധിപ്പിച്ചത്. ലിറ്ററിന് ഏഴ് രൂപ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം.
അതേസമയം, വിലവര്‍ധനയുടെ ഗുണം ക്ഷീര കർഷകർക്ക് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലിറ്ററിന് 3.35 രുപയാണ് കർഷകർക്ക് അധികമായി ലഭിക്കുക.
നിലവിലെ സാഹചര്യത്തിൽ വില വര്‍ധന അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മില്‍മയ്ക്ക് പാല്‍ വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ. അതേസമയം സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില കൂടിയിട്ടുണ്ട്. ഫാമുകളില്‍ ഇപ്പോള്‍ ലിറ്ററിന് നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.
പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നത് ഇപ്പോള്‍ അത് 3.60 ലക്ഷം ലിറ്ററായി. 2017-ലാണ് ഇതിന് മുൻപ് പാല്‍വില കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും ക്ഷീര കര്‍ഷകനാണ് അനുവദിച്ചത്. ഇത്തവണത്തെ വര്‍ധനയും കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
This post was last modified on September 6, 2019 12:47 pm