X

ഇമാം പീഡനക്കേസിലെ 14 കാരിയുടെ മൊഴിയിൽ 70 കാരൻ അറസ്റ്റില്‍; നടപടി ആറുവർഷം മുൻപുള്ള അതിക്രമത്തിന്റെ പേരില്‍

ചൈൽഡ് ലൈൻ പ്രവർത്തകരോടായിരുന്നു പെൺകുട്ടി പീഡന വിവരം പങ്കുവച്ചത്.

കാറിൽ വച്ച് മുൻ ഇമാം പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഇരയായ പെൺകുട്ടിയുടെ പരാതിയില്‍ എഴുപതുകാരൻ അറസ്റ്റിൽ. വിതുര ശാസ്താംകാവ് ജയ ഭവനിൽ ജി ശശിയാണ് അറസ്റ്റിലായത്. മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ്  പുതിയ നടപടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

ആറുവർഷങ്ങൾക്ക് മുൻപായിരുന്നു പീഡന ശ്രമമെന്ന് പോലീസ് അറിയിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ ശശി പതിനാലുകാരിയുടെ വീട്ടിൽ ജോലിക്കെത്തിയപ്പോഴായിരുന്നു സംഭവം. ചൈൽഡ് ലൈൻ പ്രവർത്തകരോടായിരുന്നു പെൺകുട്ടി പീഡന വിവരം പങ്കുവച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇയാളെ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശശിയെ പിന്നീട് റിമാൻഡ് ചെയ്തു.

ഇതിനിടെ, ഒളിവിൽ തുടരുന്ന ഇമാം ഷെഫീഖ് അൽ ഖാസിമിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അകത്തുപുരത്തും ഇമാമിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു. കോയമ്പത്തൂർ ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

This post was last modified on February 21, 2019 8:19 am