X

“ഓരോരുത്തരായി നമ്മൾ വെച്ച അജണ്ടയിൽ വന്നു വീണു”: തന്ത്രി തന്നെ വിളിച്ചെന്ന് പറയുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ പുറത്ത്

വിശേഷ പൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി സമാന നിലപാടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ശബരിമല ദര്‍ശനത്തിന് പോലീസ് സാന്നിധ്യത്തില്‍ യുവതികള്‍ എത്തിയാല്‍ കയറിയപ്പോള്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്നെ ബന്ധപ്പെട്ടിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വീഡിയോ പുറത്തുവിട്ടത്. തന്ത്രി തന്നെ വിളിച്ച് നടയടയ്ക്കുന്നതിനെ കുറിച്ച് സംസാരിച്ചുവെന്ന് പിള്ള ഈ ഓഡിയോ ക്ലിപ്പിൽ പറയുന്നു. ആ സമയം ഏറെ അസ്വസ്ഥനായിരുന്ന അദ്ദഹത്തോട് തിരുമേനി ഒറ്റയ്ക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും താൻ പറഞ്ഞു. ഇതിന് ശേഷമായിരുന്നു നടയടയ്ക്കാനുള്ള തന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് ലീക്കായത്.

ശബരിമല പ്രശ്നം ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരമാണെന്നും ശ്രീധരൻ പിള്ള പറയുന്നുണ്ട്. നമ്മൾ മുമ്പോട്ടു വെച്ച അജണ്ടയിൽ ഓരോരുത്തരായി വന്നു വീണുവെന്നും ഓഡിയോയിൽ പിള്ള പറയുന്നത് കേൾക്കാം.

നട അടച്ചിട്ടാൽ കോടതി അലക്ഷ്യമാവില്ലെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും കേസ് വരികയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരങ്ങളുണ്ടാകും കൂടെയെന്നുമാണ് താൻ മറുപടി നല്‍കിയത്. ഇതൊക്കെയാണ് സര്‍ക്കാരിനെയും പോലീസിനെയും അങ്കലാപ്പിലാക്കിയ തീരൂമാനത്തിന് പിന്നില്‍ സംഭവച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തതെന്നും, തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബിജെപിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു.

വിശേഷപൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി സമാന നിലപാടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്നെയും തന്ത്രിയെയും ഒന്നും രണ്ടും പ്രതികളാക്കി സിപിഎം കോടതിയലക്ഷ്യക്കേസ് സമർപ്പിച്ചു. താൻ നൽകിയ വാഗ്ദാനം ഇതിലൂടെ പാലിക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. ബിജെപി ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.

പിള്ളയുടെ പ്രസംഗത്തിലെ ഒരു ഭാഗം

അതൊരു ലോങ്സറ്റാൻഡിങ് ഫൈറ്റാണ്. ആ ഫൈറ്റിന് പല തട്ടുകളുണ്ട്. അവർ‌ കൊണ്ടുപായാൽ എന്തു ചെയ്യണമെന്ന് ചിന്തിക്കാൻ കഴിവുള്ള, അതിന് സജ്ജമാക്കപ്പെട്ട തന്ത്രിസമൂഹമുണ്ട്. ആ തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം എന്നെ സംബന്ധിച്ചിടത്തോളം ബിജെപിയുണ്ട്, അല്ലെങ്കിൽ അതിന്റെ സംസ്ഥാന അധ്യക്ഷനുണ്ട്.

അന്ന് സ്ത്രീകളെയും കൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിൽ ആ തന്ത്രി വിളിച്ചത്, മറ്റൊരു ഫോണിൽ നിന്നു വിളിച്ച് എന്നോടു സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടൊരു വാക്ക് പറഞ്ഞു. എന്തോ അറംപറ്റിയതു പോലെ ആ വാക്ക് ശരിയാവുകയും ചെയ്തു. അദ്ദേഹം അൽപം അസ്വസ്ഥനായിരുന്നു. പൂട്ടിയിട്ടാൽ കോടതിവിധി ലംഘിച്ചു എന്ന് വരില്ലേ, കോടതിയലക്ഷ്യമാകില്ലേ. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. വിളിച്ച അവസരത്തിൽ ഞാൻ പറഞ്ഞു തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല, ഇതിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാണ് കേസ്സെടുക്കുക. പതിനായിരക്കണക്കിനാളുകളുണ്ടാകും അക്കൂട്ടത്തിൽ. തിരുമേനി ഒറ്റയ്ക്കല്ല എന്ന് പറഞ്ഞപ്പോൾ രാജീവര് എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി എന്നു പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്നെടുക്കുകയുണ്ടായി.

ആ തീരുമാനമാണ് വാസ്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇന്നദ്ദേഹം വീണ്ടുമതുപോലെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും കണ്ടംപ്റ്റ് ഓഫ് കോർട്ട് വന്നപ്പോൾ ഞാന്‍ ഒന്നാംപ്രതിയും അദ്ദേഹം രണ്ടാംപ്രതിയുമായിട്ടാണ് മാർക്സിസ്റ്റുകാർ സുപ്രീംകോടതിയിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നടത്തിയതുകൊണ്ട് എന്റെ ഭാഗത്ത്, ഞാൻ വെറുതെ പറഞ്ഞതാണെങ്കിലും, വെറുതെ പറഞ്ഞതല്ല ആത്മാർത്ഥമായി പറഞ്ഞതാണ്, പക്ഷെ എന്നെ കണ്ടംപ്റ്റിൽ കുടുക്കുമെന്ന് ഒരു സ്വപ്നം പോലും എനിക്കുണ്ടായിരുന്നില്ല. പക്ഷെ ഭഗവാന്റെ നിശ്ചയം, ഞാനും അദ്ദേഹവും ഒന്നിച്ച് കണ്ടംപ്റ്റ് ഓഫ് കോർട്ടിൽ പ്രതികളാകുമ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നുള്ളതാണ് വസ്തുത. അതുകൊണ്ട് ഞാനതാണ് പറഞ്ഞത് സ്ട്രാറ്റജിയാണ് അവരെങ്ങനെ പോകും എന്നത് കണ്ടിട്ട്, മീഡിയകള് പറയുന്നതിനനുസരിച്ചിട്ട് നമ്മുടെ ഭാഗധേയം നിർണയിക്കേണ്ടവരല്ല.

 

ശബരിമല Live: സന്നിധാനത്ത് 15 വനിതാ പോലീസുകാര്‍; എരുമേലിയില്‍ റോഡ്‌ ഉപരോധിക്കുന്നു

കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശബരിമല തന്നെ; സുഗതകുമാരിയുടെ ചോദ്യത്തിന് കെ ആര്‍ മീരയുടെ മറുപടി

തന്റെ മരുമകൾ ശബരിമലയ്ക്ക് പോകുന്നെന്ന ജനം ടിവി വാർത്ത വ്യാജം; എന്തിനിങ്ങനെ ദ്രോഹിക്കുന്നെന്ന് ശശികല റഹീം

This post was last modified on November 5, 2018 3:16 pm