X

ആചാരലംഘനം; നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ്

വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അതല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ശങ്കര്‍ദാസ് പറയുന്നു.

സുപ്രീം കോടതി വിധിയിലെ യാഥാര്‍ഥ്യം വ്യക്തമായി അറിഞ്ഞിട്ടും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചിലരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി നിന്നുകൊടുക്കലാണെന്ന് ദേവസ്വംബോര്‍ഡംഗം കെ പി ശങ്കര്‍ദാസ്. സന്നിധാനത്ത് യുവതി വന്നാല്‍ നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ പ്രഖ്യാപനം കോടതി വിധിയോടുള്ള ലംഘനമാണന്നും ശങ്കര്‍ദാസ് പറയുന്നു. ഏതുപ്രായത്തിലുള്ള വിശ്വസികളായ സ്ത്രീകള്‍ക്കും ശബരിമലയില്‍ എത്താമെന്നാണ് കോടതിയുടെ ഉത്തരവ്. ആ വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അതല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ശങ്കര്‍ദാസ് പറയുന്നു.

ശബരിമലയില്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ച പരികര്‍മിമാരോട് വിശദീകരണം ചോദിച്ച സംഭവം സ്ഥിരീകരിച്ച് അദ്ദേഹം പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കുകയാണ് പരികര്‍മ്മിമാരുടെ ജോലി. അല്ലാതെ സമരം ചെയ്യലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനാലാണ് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ രഹ്ന ഫാത്തിമ സന്നിധാനത്ത് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നെന്നും ശങ്കര്‍ ദാസ് ആരോപിച്ചു. ശബരിമലയില്‍ നിലവിലുള്ള സ്ഥിതിവിശേഷം എത്രയും വേഗം സുപ്രീംകോടതിയെ അറിയിക്കുാനാണ് ബോര്‍ഡിന്റെ തീരുമാനം. വിഷയത്തില്‍ ഇപ്പോഴും സമവായത്തിന്റ പാത അടഞ്ഞിട്ടില്ലെന്നും ശങ്കര്‍ദാസ് പറയുന്നു.

ആചാല ലംഘനം നടന്നാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ യുവതികളുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്. സര്‍ക്കാര്‍ ഇടപെടലിന് പുറമെയായിരുന്നു തന്ത്രിയുടെ നിലപാട്.

Related Post
Leave a Comment