പ്രതിപക്ഷ പാർട്ടികള്‍ ഉയർത്തിയ എതിർപ്പിനിടെ വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയ മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബിൽ രാജ്യസഭ ഇന്ന് പരിഗണിക്കും. രാജ്യസഭയുടെ ഇന്നത്തെ അജണ്ടയിൽ രണ്ടാമതായാണ് മുത്തലാഖ് ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസഭയിൽ കഴിഞ്ഞവർഷം അവതരിപ്പിച്ച മുത്തലാഖ് ബിൽ പിൻവലിക്കാതെയാണ് ഓർഡിനൻസിന് പകരമുള്ള പുതിയ ബിൽ അവതരിപ്പിക്കുന്നത്. വിവാഹബന്ധം വേർപെടുത്തുന്നതിന് ഒരുമിച്ച് മൂന്നുവട്ടം മൊഴിചൊല്ലുന്ന നടപടി തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് മുത്തലാഖ് ബിൽ.
കോൺഗ്രസ് ഉൾപ്പടെ പത്ത് പ്രതിപക്ഷ പാർട്ടികളും ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് ഇടത് പാർട്ടികൾ നേരത്തെതന്നെ രാജ്യ സഭാ അധ്യക്ഷന് കത്ത് നല്‍കിയിരുന്നു. പഴയ ബിൽ പിൻവലിക്കാതെ പുതിയത് അവതരിപ്പിക്കുന്നതിനെയും പ്രതിപക്ഷം എതിർക്കും. അതേസമയം ബിൽ അവതരിപ്പിക്കുന്ന സമയത്ത് സഭയിൽ നിന്നും വിട്ട് നിൽക്കരുതെന്ന് വ്യക്തമാക്കി കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പും നൽകിയിട്ടുണ്ട്.
ലോക്‌സഭ പാസാക്കിയ പുതിയ ബില്ലും നിലവിലുള്ള ഓർഡിനൻസും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗമായ സുബ്ബരാമി റെഡ്ഡി രാജ്യസഭയിൽ നിരാകരണപ്രമേയം അവതരിപ്പിക്കും. 11 ന് എതിരെ 245 വോട്ടിനാണ് ലോക്സഭ മുത്തലാഖ് ബില്ല് പാസാക്കിയത്. എന്നാൽ രാജ്യ സഭയിൽ 116 എംപിമാർ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത. അതിനാല്‍ തന്നെ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാകാന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, ബില്‍ പാസായില്ലെങ്കിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ ഇക്കാര്യം ചുണ്ടിക്കാട്ടി രാഷ്ട്രീയമായി പ്രതിരോധിക്കാമെന്ന് നീക്കമായിരിക്കും ഭരണ പക്ഷം നടത്തുക. നേരത്തെ പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്ന വാദവും ഇതിനായി ഭരണ പക്ഷം ഉപയോഗിക്കും. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ലോക്സഭയില്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയായിരുന്നു.
അതേസമയം, നിർണായകഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണച്ച തമിഴ് നാട്ടിലെ ഭരണ കക്ഷി എഐഎഡിഎംകെ., ടിആർഎസ്, ബിജെഡി, വൈഎസ്ആർ. കോൺഗ്രസ് എന്നീ കക്ഷികളുടെ നിലപാടുകൾ നിർണായകമാണ്. ലോക്‌സഭയിൽ ബില്ലിനെ എതിർക്കുന്ന നിലപായായിരുന്നു എഐഎഡിഎംകെ സ്വീകരിച്ചത്. രാജ്യസഭയിലും ഇത് തുടരുമെന്നാണ് സൂചന. എന്നാൽ വോട്ടെടുപ്പുണ്ടായാൽ ബിജെഡി, ടിആർഎസ്., വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിൽക്കുാനാണ് സാധ്യത.
This post was last modified on December 31, 2018 7:32 am
Leave a Comment