X

‘നിങ്ങള്‍ വീട് പൂട്ടിക്കൊണ്ട് പോ, ഗേറ്റ് പൂട്ടിക്കോ-കള്ളന്‍’; പൂട്ടിയിട്ട വീട് ഒളിത്താവളമാക്കിയ മൊട്ട ജോസിന്റെ കുറിപ്പ്

പൂട്ടിയിട്ടിരുന്ന വീടിന്റെ ഗേറ്റും പ്രധാന വാതിലും തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഇവിടം താവളമാക്കിയിട്ട് ഒരാഴ്ചയെങ്കിലും ആകുമെന്നാണ് നിഗമനം.

കൊല്ലം ജില്ലയിലെ പരവൂരില്‍ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് രഹസ്യമായി താമസിച്ച് മോഷണം നടത്താന്‍ ശ്രമം. നാട്ടുകാരും പോലീസും കള്ളനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസാണ് ഓടിപ്പോയതെന്ന് പോലീസ് പറയുന്നു.

പരവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വീട്ടിലായിരുന്നു കള്ളന്‍ താവളമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ദയാബ്ജി മുക്കിലെ വീട്ടില്‍നിന്ന് 50 പവനും അരലക്ഷം രൂപയും മോഷണംപോയിരുന്നു.

പുഞ്ചിരക്കുളത്തെ ഒരു വീടിന്റെ മതില്‍ രാത്രി ഒരാള്‍ ചാടിക്കടന്നത് പരിസരത്തെ യുവാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അവര്‍ വീടു വളഞ്ഞു. പോലീസെത്തി മുന്‍പിലെ തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തു കടന്ന് പരിശോധിക്കുന്നതിനിടെ ഉള്ളില്‍നിന്ന് ഒരാള്‍ പുറത്തേക്കിറങ്ങി മതില്‍ ചാടി ഓടിമറയുകയായിരുന്നു. യുവാക്കളും പോലീസും കൂടെ ഓടിയെങ്കിലും പിടികൂടാനായില്ല.

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസാണ് ഓടിപ്പോയതെന്ന് പോലീസ് പറയുന്നു. രാത്രി മുഴുവന്‍ പോലീസ് അരിച്ചുപെറുക്കിയെങ്കിലും പിടികൂടാനായില്ല. ഇയാള്‍ ഒളിത്താവളമാക്കിയിരുന്ന വീട് പോലീസ് വിശദമായി പരിശോധിച്ചു. സൈന്യത്തില്‍നിന്നു വിരമിച്ച സുബേദാര്‍ മേജര്‍ ശ്രീകുമാറിന്റെ വീടാണ് ഇത്. ഇദ്ദേഹം കടുംബസമേതം ചെന്നൈയിലാണ് താമസം. പൂട്ടിയിട്ടിരുന്ന വീടിന്റെ ഗേറ്റും പ്രധാന വാതിലും തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഇവിടം താവളമാക്കിയിട്ട് ഒരാഴ്ചയെങ്കിലും ആകുമെന്നാണ് നിഗമനം.

വീടിന്റെ ഭിത്തിയില്‍ വീട്ടുടമയ്ക്ക് വായിച്ചറിയാനായി മോഷ്ടാവ് പോസ്റ്റര്‍ പതിച്ചിരുന്നു. ”നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പം എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കി ഞാന്‍ ഇനിയും കേറും. നിങ്ങള്‍ വീട് പൂട്ടിക്കൊണ്ട് പോ-ഗേറ്റ് പൂട്ടിക്കോ-കള്ളന്‍” എന്നായിരുന്നു പോസ്റ്റര്‍.

വീടിന്റെ മുറിയാകെ മലമൂത്രവിസര്‍ജനം നടത്തി വൃത്തിഹീനമാക്കിയനിലയിലായിരുന്നു. മദ്യക്കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും ചിതറിക്കിടന്നിരുന്നു. അടുക്കളയില്‍ പാചകവും നടത്തിയിട്ടുണ്ട്. പോലീസ് തിരയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് മൊട്ട ജോസിനെ വീണ്ടും ചിലര്‍ കണ്ടു. എന്നാല്‍, നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ വീണ്ടും പല മതിലുകള്‍ ചാടി രക്ഷപ്പെട്ടു.

മോഹന്‍ലാലിന്‍റെ ആനക്കൊമ്പ് കേസ്: ഏഴ് വര്‍ഷമായിട്ടും തീര്‍പ്പാക്കാന്‍ താമസമെന്ത്?

This post was last modified on July 30, 2019 11:19 am