മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണ് എന്ന് 2008ലെ മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂര്‍. 2008ലെ മുംബയ് ഭീകരാക്രമണത്തിനിടെയാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത്. മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹേമന്ത് കാർക്കറെ തന്നോട് വളരെ മോശമായാണ് പെരുമാറിയത് എന്ന് പ്രഗ്യ സിംഗ് ഠാക്കൂര്‍ പറയുന്നു. സ്വന്തം കര്‍മ്മഫലമായാണ് ഹേമന്ത് കര്‍ക്കറെ മരിച്ചത്. എന്നെ ഹേമന്ത് കര്‍ക്കറെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. എന്നോട് വളരെ മോശമായാണ് പെരുമാറിയത്. കര്‍ക്കറെയുടെ കുടുംബം നശിച്ചുപോകുമെന്ന് ഞാന്‍ ശപിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29ന് മാലേഗാവില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിറച്ച ബൈക്ക് പ്രഗ്യ സിംഗിന്റേതാണ് എന്ന് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എടിഎസ് കണ്ടെത്തിയിരുന്നു. പ്രഗ്യ സിംഗിന്റെ അഭിനവ് ഭാരത് അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകളാണ് പ്രതിക്കൂട്ടിലായത്. അതേസമയം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയില്‍ പ്രഗ്യ സിംഗ് ഠാക്കൂറിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
കര്‍ക്കറെ കൊല്ലപ്പെട്ടതിന് മാലേഗാവ് സ്‌ഫോടനവുമായി ബന്ധമുണ്ട് എന്ന തരത്തിലുള്ള സംശയങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കാണാന്‍ ഭാര്യ കവിത കര്‍ക്കറെ വിസമ്മതിക്കുകയും ചെയ്തിരുന്നു. മാലേഗാവ് സ്‌ഫോടന കേസിന് പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണ് എന്ന് കണ്ടെത്തിയത് ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ്. അതേസമയം മാലേഗാവ് സ്‌ഫോടനത്തില്‍ മകന്‍ കൊല്ലപ്പെട്ട നിസാര്‍ അഹമ്മദ് എന്ന വ്യക്തി പ്രഗ്യ സിംഗ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീച്ചു.
This post was last modified on April 20, 2019 8:26 am
Leave a Comment