X

കാലി സമ്പത്തിന്റെ നാശം ആഗോളതാപനത്തിന് കാരണമാകും; കുമ്മനത്തിന്റെ ന്യായീകരണം

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ ഭക്ഷിക്കുന്നതിനോ വിലക്കില്ല

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ ഭക്ഷിക്കുന്നതിനോ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ഭാഗമായാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. കെപിസിസി പ്രസിഡന്റ് ഇത് റംസാന്‍ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞു. ജമ്മു കാശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്ദേശശുദ്ധി വ്യക്തമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും കടമയാണ്. കൃഷിക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നമാണ്. ആഗോള താപനം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാലി സമ്പത്തിന്റെ നാശം കാരണമാകുന്നുണ്ട്.

കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്റെ സാരാംശമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു.

This post was last modified on May 28, 2017 8:55 pm