ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ബിഹാർ കോടതിയില്‍ ഹർജി. ബിഹാർ സീതമർഹിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാമൂഹിക പ്രവർത്തകൻ ഠാക്കൂർ ചന്ദൻ സിങ് ആണ് ഹർജി നൽകിയിരിക്കുന്നത്. നവംബർ 6 ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അറിയിച്ചു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും സുപ്രീം കോടതി വിധിയെക്കുറിച്ചും കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും, രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം ആയാണ് അമിത് ഷായുടെ പ്രസംഗം എന്നും ഹർജിക്കാരൻ പറയുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ (രാജ്യ ദ്രോഹം) 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 (ആരാധനാലയങ്ങളെയും, മതങ്ങളെയും അപമാനിക്കൽ) എന്നിവ പ്രകാരം കേസ് എടുക്കണം എന്നാണ് ആവശ്യം.
ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ
This post was last modified on October 30, 2018 7:19 am