X

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് നേരെ അക്രമ സാധ്യതയെന്ന് ഇന്റലിജന്‍സ്; പൊലീസ് നിരീക്ഷണം ശക്തം

ശബരമലയിലേയ്ക്ക് സ്ത്രീകളുമായെത്തുന്ന വാഹനങ്ങള്‍ പത്തനംതിട്ട ജിലയ്ക്ക് പുറത്തുവച്ച് തന്നെ തടഞ്ഞേക്കുമെന്ന വിവരവും ഇന്റലിജന്‍സ് നല്‍കുന്നുണ്ട്. ഇത് വലിയ സംഘര്‍ഷത്തിന് കാരണമായേക്കും.

തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ ശബരിമല ക്ഷേത്രത്തിലേയ്ക്ക് 10നും 50നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും യുവതികളുമെത്തിയേക്കുമെന്ന സാഹചര്യം കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ എതിര്‍ക്കുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ തടയുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിലും സ്വകാര്യവാഹനങ്ങളിലും സ്ത്രീകള്‍ കൂട്ടത്തോടെ എത്താനുള്ള സാധ്യതയും ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. മധ്യകേരളത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവിലെ സ്ഥിതി തുടരും എന്നാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. പതിനെട്ടാം പടിയില്‍ വനിത പൊലീസിനെ നിയോഗിക്കുമെന്നും ‘വിശുദ്ധ സേന’യില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്നുമെല്ലാം ദേവസ്വം മന്ത്രിയും സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ നിയോഗിക്കില്ല എന്നാണ് പിന്നീട് വ്യക്തമാക്കിയത്.

കേരളത്തില്‍ നിന്ന് ഈ പ്രായത്തിലുള്ള സ്ത്രീകള്‍ കാര്യമായി എത്തില്ലെന്നാണ് പൊലീസും സര്‍ക്കാരും കരുതുന്നത്. ശബരമലയിലേയ്ക്ക് സ്ത്രീകളുമായെത്തുന്ന വാഹനങ്ങള്‍ പത്തനംതിട്ട ജിലയ്ക്ക് പുറത്തുവച്ച് തന്നെ തടഞ്ഞേക്കുമെന്ന വിവരവും ഇന്റലിജന്‍സ് നല്‍കുന്നുണ്ട്. ഇത് വലിയ സംഘര്‍ഷത്തിന് കാരണമായേക്കും. പത്തനംതിട്ട ജില്ലയിലെ പ്രതിഷേധ കൂട്ടായ്മയിലേയ്ക്ക് പുറത്തുനിന്നെത്തുന്ന സംഘങ്ങളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്ത്രീകളെ തടയുമെന്ന തരത്തിലുള്ള സോഷ്യല്‍മീഡിയ ഭീഷണി സന്ദേശങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ താല്പര്യപ്പെടുന്നതായും സര്‍ക്കാരിന്‍റെ പിന്തുണ വേണമെന്നും കാണിച്ച് കണ്ണൂര്‍ സ്വദേശിയായ അധ്യാപിക ഇട്ട ഫേസ്ബുക്ക് പോസ്റ്റ്‌ ശ്രദ്ധേയമായിരുന്നു. സെപ്റ്റംബര്‍ 28നാണ് പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചത്.

This post was last modified on October 15, 2018 7:27 am

Related Post
Leave a Comment