മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസിൽ നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ പിന്മാറിയതായി റിപ്പോർട്ട്. ഹരജി പിൻവലിക്കാൻ സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേസ് മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന് അട്ടിമറിച്ചതായും വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഇതോടെ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നേക്കും.
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പിബി അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രൻ തോറ്റത്. ഫലപ്രഖ്യാപനം വന്നപ്പോൾ അതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. കേസ് നടന്നുകൊണ്ടിരിക്കെയാണ് അബ്ദുൾ റസാഖിന്റെ മരണം നടന്നത്. എങ്കിലും കേസിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ. ലീഗും സിപിഎമ്മും ചേർന്ന് സാക്ഷികളെ സ്വാധീനിച്ച് കേസിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണമുയർത്തിയാണ് സുരേന്ദ്രന്റെ പുതിയ നീക്കം.
സാക്ഷികൾ സമൻസ് കൈപ്പറ്റാൻ തയ്യാറാകാഞ്ഞതോടെയാണ് സുരേന്ദ്രൻ പിൻവാങ്ങുന്നത്.
മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനു മുന്നോടിയായി ഇന്ന് മന്നം സമാധിയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സുരേന്ദ്രൻ കണ്ടിരുന്നു.
This post was last modified on February 25, 2019 7:12 pm