X

‘സാക്കിർ നായിക്കിന്റെ അനുയായികളെയാണ് പിണറായി പൊലീസ് ശബരിമല കയറ്റുന്നത്:’ ബി ഗോപാലകൃഷ്ണൻ

ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടന്ന നാമജപ പ്രതിഷേധം അവസാനിച്ചു. പ്രതിഷേധക്കാർ സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി 21 ദിവസമായി തുടരുന്ന നിരാഹാര സമരപന്തലിലേക്ക് നീങ്ങാൻ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഒരു ലക്ഷം അയ്യപ്പന്മാരെ നിലക്കലില്‍ തടഞ്ഞിട്ടാണ് ഒമ്പത് പേരെ ശബരിമലയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അയ്യപ്പവിശ്വാസികള്‍ ജീവിച്ചിരിക്കുമ്പോള്‍ അത് സംഭവിക്കില്ല. ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം നടത്താനുള്ള സ്ഥലമല്ല എന്ന് പറഞ്ഞ കടകംപള്ളി കടകം മറിയുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലക്ക് പോകാന്‍ കേരളത്തില്‍ വിശ്വാസികളെ സ്ത്രീകളെ കിട്ടാനില്ലാത്തതു കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് മനിതി എന്ന അവിശ്വാസികളുടെ സംഘത്തെ എത്തിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നല്ല, റഷ്യയില്‍ നിന്നായാലും, ചൈനയില്‍ നിന്നായാലും, ഉഗാണ്ടയില്‍ നിന്നായാലും വിശ്വാസികളുടെ നെഞ്ചിന്റെ മുകളിലൂടെ മാത്രമേ പിണറായി വിജയന് ഇത് നടപ്പിലാക്കാന്‍ കഴിയൂ. പാവപ്പെട്ട ഹിന്ദുക്കള്‍ വോട്ട് ചെയ്തിട്ടാണ് പിണറായി വിജയന്‍ എന്ന തെമ്മാടി കേരളം ഭരിക്കുന്നത്. ഈ തെമ്മാടിത്തരത്തിന് അറുതി വരുത്തുമെന്നും ഗോപാലകൃഷ്ണൻ്‍ പറഞ്ഞു

പിറവം പള്ളിയില്‍ കാണിക്കാത്തത് എന്തിന് ശബരിമലയില്‍ കാണിക്കണമെന്ന് അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പമ്പ വരെ സ്ത്രീകളെ കൊണ്ട് വരണമെന്ന് ഏത് കോടതി വിധിയാണ് പറഞ്ഞിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞ യതീഷ് ചന്ദ്രയെ പോലുള്ള പോലീസ് ഈ 9 രാജ്യദ്രോഹികളായ സാക്കിർ നായിക്കിന്റെ അനുയായികളെയും കൊണ്ട് പമ്പയിലേക്ക് പോയിരിക്കുന്നു.

ഇതുവരെ സമരം സമാധാനപരമാണ്. എന്നാല്‍ പിണറായി വിജയനെയും കൂട്ടരെയും നടുറോഡില്‍ ഇട്ട് അടിക്കുന്ന അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ മാറാന്‍ പോകുന്നു. കൈവിട്ട കളിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.