X

ശബരിമല ദർശനത്തിന് ശ്രമിച്ച അധ്യാപികയെ അഗളി സ്കൂളിലെ വിദ്യാർത്ഥികൾ കൂക്കിവിളിക്കുന്നതായി പരാതി

അയ്യപ്പസേവക്കാർ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ബിന്ദു ആരോപിക്കുന്നുണ്ട്.

സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച് പിൻവാങ്ങിയ അധ്യാപിക ബിന്ദു തങ്കം കല്യാണിക്ക് താൻ പഠിപ്പിക്കുന്ന സ്കൂളിൽ വിദ്യാർ‌ത്ഥികളുടെ ഉപദ്രവം നേരിടേണ്ടി വരുന്നതായി പരാതി. അഗളി ഗവൺമെന്റ് സ്കൂളിലാണ് സംഭവം. നേരത്തെ കൊഴിക്കോട് ജോലി ചെയ്തു വന്നിരുന്ന ഇവർ അഗളി ഗവൺമെന്റ് സ്കൂളിലേക്ക് മാറിയതറിഞ്ഞ് കഴിഞ്ഞദിവസം അയപ്പസേവാ സമിതിക്കാർ നാമജപ സമരവുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ക്ലാസ് മുറികളിൽ ചില വിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയതെന്ന് ബിന്ദു പ്രിൻസിപ്പാളിനും പിടിഎക്കും നൽകിയ പരാതിയിൽ പറയുന്നു.

ബിന്ദുവിന് സ്കൂളിൽ പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിലും അയ്യപ്പസേവക്കാർ എത്തിയപ്പോൾ അവരെ ഗേറ്റിൽ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. അക്രമത്തിനെത്തിയവരെ അകത്തേക്ക് കയറ്റി വിട്ടതെന്തിനാണെന്ന് ചോദിച്ചപ്പോൾ നാട്ടുകാരായതു കൊണ്ട് തടഞ്ഞുവെക്കാൻ പറ്റില്ലെന്നായിരുന്നു മറുപടി.

അയ്യപ്പസേവക്കാർ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ബിന്ദു ആരോപിക്കുന്നുണ്ട്. ക്ലാസിൽ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ കൂക്കിവിളികളും ശരണം വിളികളുമായി ശല്യം ചെയ്യുകയാണ്. വിദ്യാർത്ഥികൾ ഇതെല്ലാം സ്വയം ചെയ്യുന്നതാണെന്ന് താൻ കരുതുന്നില്ലെന്ന് ബിന്ദു പറയുന്നു. പുറത്തു നിന്നുള്ളവരുടെ പ്രേരണയാലായിരിക്കണം കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്. ഇതു സംബന്ധിച്ച് കുട്ടികളുമായി താൻ സംസാരിച്ചെന്നും സമാധാനപരമായ അന്തരീക്ഷം സ്കൂളിൽ ആവശ്യമാണെന്ന് അവരെ അറിയിച്ചുവെന്നും ബിന്ദു കല്യാണി വ്യക്തമാക്കി. സ്കൂളിലും ക്ലാസ് മുറിയിലും സമാധാനാന്തരീക്ഷം നിലനിർത്താൻ പ്രിൻസിപ്പാളും പിടിഎയും അടിയന്തിരമായി ഇടപെടണമെന്ന് ഇവർ സ്കൂളധികൃതർക്ക് നൽകിയ തന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപദ്രവം ഇനിയും തുടരുകയാണെങ്കിൽ താൻ നിയമനടപടികളുമായി മുമ്പോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിന്ദു പറയുന്നു. നിയമനടപടികളിലേക്ക് നീങ്ങുവാൻ സ്കൂളധികൃതരും തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതായി അവർ പറഞ്ഞു.

This post was last modified on October 30, 2018 3:49 pm

Related Post
Leave a Comment