X

ശബരിമല അക്രമസംഭവങ്ങളില്‍ ബിജെപി തമിഴ്നാട് സെക്രട്ടറിയുടെ ദുരൂഹ ഇടപെടൽ?

ശബരിമലയിൽ വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമസംഭവങ്ങൾക്ക് സഹായമൊരുക്കാൻ‌ ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയും എത്തിച്ചേർന്നിരുന്നെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം. ചിത്രകാരിയായ ദുർഗ മാലതിയാണ് വിവിധ സ്ഥലങ്ങളിൽ ഇവർ നടത്തിയ ഇടപെടലുകളും വീഡിയോകൾ സഹിതം സോഷ്യൽ മീഡിയയിൽ ആരോപണമുന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ലളിത എന്ന മാളികപ്പുറം ആക്രമിക്കപ്പെട്ടപ്പോൾ മാധ്യമങ്ങളോട് ഇവർ സംസാരിച്ചിരുന്നു. ലളിതയെ കാണാൻ മാധ്യമങ്ങളെത്തിയപ്പോഴാണ് കൂടെ പച്ച ബ്ലൗസും കസവുകരയുള്ള സാരിയും ധരിച്ച അനു ചന്ദ്രമൗലിയെന്ന് ആരോപിക്കപ്പെടുന്ന ഒരാൾ ഇടപെട്ട് സംസാരിച്ചത്. ചാര നിറത്തിലുള്ള ഒരു ബാഗിന്റെ വള്ളിയും കാണാം. ലളിതയ്ക്കു നേരെ നടന്ന ആക്രമണം ആളുമാറി സംഭവിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഇവർ പാടുപെടുന്നുണ്ടായിരുന്നു. തമിഴ് ചുവയുള്ള മലയാളത്തിലാണ് ഇവർ സംസാരിച്ചത്. ഇതേ സാരിയും ബ്ലൗസും ഉടുത്ത് ശബരിമലയിൽ നിൽക്കുന്ന ചിത്രം അനു ചന്ദ്രമൗലിയുടെ ഫേസ്ബുക്ക് പേജിലുണ്ട്. ഇവർ ധരിച്ച മാലയും സമാനമാണ്. വീഡിയോയും ചിത്രവും താഴെ.

മറ്റൊരു സന്ദർഭം ശബരിമലയിൽ താമസമുറികൾ പൊലീസ് നിഷേധിക്കുന്നുവെന്നും കക്കൂസും മറ്റ് സൗകര്യങ്ങളുമില്ലെന്നും ഒരു സ്ത്രീ പരാതിപ്പെടുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കറുപ്പ് സാരിയും കറുപ്പ് ബ്ലൗസും ധരിച്ച സ്ത്രീ പരാതി പറയുന്നത്. ചാര നിറത്തിലുള്ള ബാഗും ചുമലില്‍ തൂക്കിയിട്ടുള്ളത് കാണാം. തമിഴ് കലർന്ന മലയാളത്തിലും ഇംഗ്ലീഷിലുമാണ് ഇവരുടെ സംസാരം. ഇതേ വേഷത്തിൽ ശബരിമലയിൽ നിൽക്കുന്ന ഫോട്ടോയും അനു ചന്ദ്രമൗലിയുടെ ഫേസ്ബുക്ക് പേജിലുണ്ട്. വീഡിയോയും ചിത്രവും താഴെ.

അനു ചന്ദ്രമൗലിക്കൊപ്പം ശബരിമല പ്രശ്നങ്ങളിൽ പരിചിതമായ മറ്റൊരു മുഖം കൂടി കാണാം. ചില സിനിമകളിൽ ചെറുകിട വേഷങ്ങൾ ചെയ്തിട്ടുള്ള ഉഷ മാത്യൂസ് ആണത്. ഇവർ കഴിഞ്ഞ തെരഞ്ഞെടിപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശിനു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ചിത്രം താഴെ.

ഇതിനിടെ അനു ചന്ദ്രമൗലി പൊലീസ് കസ്റ്റഡിയിലായെന്ന പ്രചാരണവും തമിഴ്നാട്ടിലെ ബിജെപി പ്രവർത്തകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദു വിരുദ്ധ സിപിഎം സർക്കാര്‍ തമിഴ്നാട് ബിജെപി സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു എന്നാണ് പ്രചാരണം.

അതെസമയം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് തീവ്ര സ്വഭാവമുള്ളവർ ശബരിമലയിൽ സംഘർഷം സൃഷ്ടിക്കാനെത്തുമെന്ന് കേന്ദ്ര ഇന്റലിജൻസ് വിവരം നൽകിയിരുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

This post was last modified on November 8, 2018 12:39 am

Related Post
Leave a Comment