X

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല: തറപ്പിച്ച് രാഹുല്‍ ഗാന്ധി

സഖ്യകാര്യത്തില്‍ പുനരാലോചന വേണമെന്ന് എഎപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴ് സീറ്റിലും മത്സരിക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നേരത്തെ എഎപി സഖ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് സഖ്യകാര്യത്തില്‍ കോണ്‍ഗ്രസ് പുനരാലോചന നടത്തുന്നതായി സൂചിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷീല ദീക്ഷിത് പറഞ്ഞത് ഇതുവരെ സഖ്യമൊന്നുമായിട്ടില്ല എന്നാണ്. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധി. സഖ്യകാര്യത്തില്‍ പുനരാലോചന വേണമെന്ന് എഎപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

ഷീല ദീക്ഷിതും മുന്‍ പിസിസി പ്രസിഡന്റ് അജയ് മാക്കനും മറ്റും എഎപിയുമായി ധാരണയുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. മാക്കന്‍ പിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് തന്നെ എഎപി സഖ്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലെഫ്.ഗവര്‍ണറുമായി എഎപി സര്‍ക്കാര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടപ്പോളെല്ലാം തന്നെ ഡല്‍ഹി കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനും ലെഫ്.ഗവര്‍ണറിനും അനുകൂലമായ നിലപാട് സ്വീകരിക്കുകയും എഎപിയെ വിമര്‍ശിക്കുകയുമാണ് ഉണ്ടായത്.

2013ലെ ആദ്യ എഎപി സര്‍ക്കാര്‍ കോണഗ്രസ് പിന്തുണയിലാണ് അധികാരത്തില്‍ വന്നത്. എന്നാല്‍ അഴിമതി വിരുദ്ധ ലോക്പാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന് ആരോപിച്ച് 49 ദിവസത്തിന് ശേഷം കെജ്രിവാള്‍ മന്ത്രിസഭ രാജി വയ്ക്കുകയായിരുന്നു. മമത ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. മറ്റ് പ്രതിപക്ഷ കക്ഷികളും ബിജെപിക്കെതിരെ ഇത്തരത്തില്‍ സഖ്യം വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.

Related Post
Leave a Comment