X

കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞ സുരേഷ് കൊച്ചാട്ടില്‍ മോദിയുടെ ടീമിലുണ്ടായിരുന്നയാള്‍

ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും 'സത്യ'ത്തിന് വേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്നും പറഞ്ഞ് ഇയാള്‍ ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു.

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആരും ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ നല്‍കരുതെന്നും കേരളത്തില്‍ എല്ലാവരും പണക്കാര്‍ ആണെന്നും പറഞ്ഞുള്ള സംഘപരിവാര്‍ അനുകൂലിയുടെ വാട്സ് ആപ്പ് ഓഡിയോ സന്ദേശം വിവാദമായിരുന്നു. സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഈ സന്ദേശവുമായി എത്തിയ സുരേഷ് കൊച്ചാട്ടില്‍. 2014ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പ്രധാന പങ്കുണ്ടായിരുന്നയാളാണ് സുരേഷ് കൊച്ചാട്ടില്‍. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ കേരളത്തിലെ ചുമതലക്കാരന്‍ കൂടിയാണ് ഇയാള്‍. ‘ചേഞ്ച് 2014’ എന്ന പേരില്‍ ആ തെരഞ്ഞെടുപ്പില്‍ ബിജെപി രൂപം കൊടുത്ത എട്ടംഗ സംഘത്തിന്റെ തലവന്‍ സുരേഷ് ആയിരുന്നു. ആരെങ്കിലും പണം നല്‍കാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ അത് സേവ ഭാരതിക്ക് നല്‍കൂ എന്നാണ് സുരേഷ് ആവശ്യപ്പെട്ടത്.

കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരോ അതിസമ്പരോ ആണ്. അവര്‍ക്ക് സാമ്പത്തിക സാഹായത്തിന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കാരണവശാലും സംഭാവന നല്‍കരുത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകളെ മാനിക്കരുത്. സംഭാവന നല്‍കേണ്ടത് ആര്‍എസ്എസിന്റെ സേവ ഭാരതിക്കാണെന്നും ഇയാള്‍ ശബ്ദസന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു. സേവ ഭാരതിക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ നമ്പറുള്‍പ്പെടെ സുരേഷ് നല്‍കിയിരുന്നു. 09849011006 എന്ന നമ്പറാണ് കൊടുത്തത്. മതേതരവാദികളോടും കമ്മ്യൂണിസ്റ്റുകാരോടും വെറുപ്പാണ് എന്ന് ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു.

തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശിയാണ് സുരേഷ് കൊച്ചാട്ടില്‍. ഓഡിയോയില്‍ ഇത് ഇയാള്‍ പറയുന്നുമുണ്ട്. ഇയാളുടെ കുടുംബം താമസിക്കുന്നത് ഹൈദരാബാദിലാണ്. കുറച്ച് കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു. മറ്റ് പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. കുറച്ച് കാലം ബാങ്കോക്കിലായിരുന്ന ഇയാള്‍ ഇപ്പോള്‍ കേരളത്തിലാണ്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ‘സത്യ’ത്തിന് വേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്നും പറഞ്ഞ് ഇയാള്‍ ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു.

This post was last modified on August 20, 2018 8:09 pm