X

ജിഷ്ണു പ്രണോയിയുടെ കേസെടുക്കാന്‍ സമയമില്ലാത്ത സിബിഐ ആര്‍എസ്എസ് കേസുകള്‍ക്കായി അങ്ങോട്ട്‌ ചെല്ലും

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് പുറമെ അറിയപ്പെടുന്നത് കോണ്‍ഗ്രസുകാരന്‍ ആയിട്ടാണെങ്കിലും അയാള്‍ക്ക് കേരളത്തിലെ ചില മുന്‍നിര ബിജെപി നേതാക്കളുമായുള്ള ബന്ധം കൂടി കണക്കിലെടുക്കുമ്പോള്‍ സംശയത്തിന് ആക്കം കൂടുന്നു.

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ക്കു വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവായതോടെ നീതി തേടിയുള്ള ജിഷ്ണുവിന്റെ അമ്മ മഹിജയുടെ അലച്ചിലിന് താത്ക്കാലിക ശമനം ആയിരിക്കുന്നു. കോടതി വിധിയില്‍ സന്തോഷം ഉണ്ടെന്ന അവരുടെയും ജിഷ്ണുവിന്റെ പിതാവ് അശോകന്റെയും പ്രതികരണത്തില്‍ നിന്നും ഇത് വ്യക്തവുമാണ്. അതേ സമയം, കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലം വിമുഖത കാണിച്ച സിബിഐ ഉണ്ടാക്കിയ അഞ്ചു മാസത്തെ കാലതാമസം തെളിവുകള്‍ നഷ്ടമാകാന്‍ കാരണം ആവില്ലേ എന്ന കോടതിയുടെ ചോദ്യം വളരെ പ്രസക്തവും ഗൗരവതരവുമാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ.

ജിഷ്ണു കേസ് സിബിഐ ക്കു വിടണമെന്ന അമ്മ മഹിജയുടെ ആവശ്യം അല്‍പ്പം വൈകിത്തന്നെയാണ് കേരള സര്‍ക്കാര്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ കേസ് ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോഴാവട്ടെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി സിബിഐ ഒഴിഞ്ഞു മാറുകയായിരുന്നു. നിലവില്‍ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ ബാഹുല്യം, ജിഷ്ണു കേസിന് അന്തര്‍ സംസ്ഥാന ബന്ധമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് കേസ് ഏറ്റെടുക്കാതിരിക്കുന്നതിനു വേണ്ടി സിബിഐ നിരത്തിയ പ്രധാന വാദങ്ങള്‍. എന്നാല്‍ സുപ്രീം കോടതിയുടെ നിരന്തര ഇടപെടലുകള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോഴാണ് ഇപ്പോള്‍ അന്വേഷണത്തിന് തയ്യാര്‍ എന്ന നിലപാടിലേക്ക് സിബിഐ യും കേന്ദ്ര സര്‍ക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നത്.

ജിഷ്ണു കേസ് ഏറ്റെടുക്കാതിരിക്കുന്നതിലേക്കായി അന്വേഷിക്കുന്ന കേസുകളുടെ എണ്ണത്തിലുള്ള പെരുപ്പവും അന്തര്‍ സംസ്ഥാന ബന്ധമില്ലായ്മയുമൊക്കെ നിരത്തിയ ഇതേ അന്വേഷണ ഏജന്‍സി തന്നെയാണ് അടുത്തിടെ തലശ്ശേരിയിലെ നാലോളം രാഷ്ട്രീയ കൊലപാതകേസ്സുകള്‍ അന്വേഷിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് കേരള ഹൈക്കോടതിയെ അങ്ങോട്ട് ചെന്ന് അറിയിച്ചത്; അതും കോടതി ചോദിക്കാതെ തന്നെ. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്‌പ്പെട്ട കേസുകളാണ് ഇവയെല്ലാം. പ്രതിസ്ഥാനത്തു സിപിഎം ആകുമ്പോള്‍ സ്വാഭാവികമായും നരേന്ദ്ര മോദി സര്‍ക്കാരിന് താല്പര്യം കൂടും എന്നത് വാസ്തവം. എന്നുകരുതി നിഷ്പക്ഷ അന്വേഷണ ഏജന്‍സി എന്ന് ഇപ്പോഴും മേനി ചമയുന്ന സിബിഐക്ക് ഇക്കാര്യത്തില്‍ എന്താണിത്ര അമിതാവേശം? അതും ജിഷ്ണു പ്രണോയിയുടെയും മറ്റും കേസുകളുടെ കാര്യം വരുമ്പോള്‍ സമയമില്ലേ സമയമില്ലേ എന്ന ആവലാതി വിളമ്പുന്നവര്‍ക്ക്?

ബിജെപി/ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ട കേസില്‍ തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിനുവേണ്ടി സെക്രട്ടറി ആര്‍ കെ പ്രേമദാസാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി നല്‍കിയത് കൊല്ലപ്പെട്ടവരുടെ ആശ്രിതരോ ബന്ധുക്കളോ അല്ലെന്നതിനാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നത് കോടതി തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോടതി എടുക്കുന്ന തീരുമാനം എന്തുതന്നെ ആവട്ടെ, പക്ഷെ സിബിഐ കാണിച്ച അമിതാവേശം വിരല്‍ ചൂണ്ടുന്നത് അവര്‍ കാണിക്കുന്ന രാഷ്ട്രീയ വിധേയത്വത്തിലേക്കു തന്നെയാണ്.

ജിഷ്ണു പ്രണോയ് കേസ്സു മനസ്സില്ലാമനസ്സോടെ സിബിഐ ഏറ്റെടുക്കുമ്പോള്‍ അവര്‍ നടത്താന്‍ പോകുന്ന അന്വേഷണം എത്രകണ്ട് ആത്മാര്‍ഥത ഉള്ളതായിരിക്കും എന്ന സംശയം ഉയരുക തികച്ചും സ്വാഭാവികം. പോരെങ്കില്‍ ഈ കേസില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് പുറമെ അറിയപ്പെടുന്നത് കോണ്‍ഗ്രസുകാരന്‍ ആയിട്ടാണെങ്കിലും അയാള്‍ക്ക് കേരളത്തിലെ ചില മുന്‍നിര ബിജെപി നേതാക്കളുമായുള്ള ബന്ധം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ സംശയത്തിന് ആക്കം കൂടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

Related Post
Leave a Comment