X

നൗഷാദിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ അധിക്ഷേപം വര്‍ഗീയത ഇളക്കിവിടാന്‍; പിണറായി

അഴിമുഖം പ്രതിനിധി

അന്യസംസ്ഥാന തൊഴിലാളികളെ  രക്ഷിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം കേരളത്തിലെ മതനിരപേക്ഷ സമൂഹവും ശ്രീനാരായണീയരും അവജ്ഞയോടെ തള്ളുമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ വര്‍ഗീയ ഭ്രാന്തന്മാരെയും തോല്‍പിക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നൗഷാദിന്റെ ജീവത്യാഗത്തെ അപഹസിക്കാന്‍ തയ്യാറായത് എന്നും വര്‍ഗീയതയുടെ ഏറ്റവും പ്രകടമായ രൂപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ സ്വരം എപ്പോഴും വര്‍ഗീയതയുടെ ഭാഗമായാണ് ഉയരുന്നത്. മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ അങ്ങേയറ്റം മോശപ്പെട്ട ഭാഷയാണ് വെള്ളാപ്പള്ളി ഉപയോഗിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. വര്‍ഗീയത ഇളക്കിവിടുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നൗഷാദിനെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇതിനെ കേരളത്തിലെ മതനിരപേക്ഷ സമൂഹം അങ്ങേയറ്റം അവജ്ഞയോടെ തള്ളും. കേരളീയ സമൂഹവും ശ്രീനാരായണീയരും വെള്ളാപ്പള്ളിയുടെ ഈ ഗൂഢാലോചന തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു. 

 

This post was last modified on December 27, 2016 3:25 pm