X

ബീഹാറില്‍ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് പേര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

ബീഹാറില്‍ മാധ്യമ പ്രവര്‍ത്തകനായ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂടാതെ മറ്റു മൂന്നുപേരെ കൂടി പൊലീസ് സംശയിക്കുന്നു. സിവാനിലെ റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കിലെത്തിയ രണ്ടു പേര്‍ ഇന്നലെയാണ് രഞ്ജനെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനുള്ള പ്രേരണയെന്താണെന്ന് അറിയില്ലെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ പ്രധാന ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ബ്യൂറോ തലവനാണ് രഞ്ജന്‍.

പ്രൊഫഷണല്‍ കൊലപാതകികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഒരു ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ നിന്നും പുറത്തു പോയപ്പോഴാണ് രഞ്ജനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യങ്ങളും രാഷ്ട്രീയവുമാണ് രഞ്ജന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കൂടാതെ മുന്‍ സിവാന്‍ എംപിയായ മുഹമ്മദ് ഷഹാബുദ്ദീനെതിരായ കേസുകളും അദ്ദേഹം നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോകലിനും കൊലപാതകത്തിനും ഷഹാബുദ്ദീന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

This post was last modified on December 27, 2016 4:08 pm