വീട്ടിലെ മുതിർന്ന അംഗം അച്ഛനാണ്, എന്നാല്‍ കോളേജിൽ മകളുടെ ജൂനിയർ വിദ്യാർത്ഥിയും. പഠനത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരു പിതാവിന്റെതായിരുന്നു ആ തീരുമാനം. അച്ഛന്‍റെ തീരുമാനത്തെ മകളും പിന്തുണച്ചു. അങ്ങനെ ഒരേ കോളേജിൽ ഇരുവരും വിദ്യാർത്ഥികളാവുകയായിരുന്നു. അച്ഛനെക്കുറിച്ച് മകൾ എഴുതിയ ഫേസ് ബുക്ക് കുറിപ്പിലുടെയാണ് കഥ പുറത്ത് വരുന്നത്. പ്രമുഖ ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയാണ് കുറിപ്പ് പങ്കുവച്ചത്.
നിയമം പഠിക്കണമെന്നത് അച്ഛന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ അന്ന് തിരിച്ചടിയായി. ജോലിയായിരുന്നു പ്രധാനം. ഇതോടെ കണ്‍സള്‍ട്ടന്‍റായി ഒരു കമ്പനിയില്‍ ജോലിയിൽ പ്രവേശിച്ചു. കാലം കടന്ന് പോയി ഇതിനിടെ ഞാന്‍ എല്‍എല്‍ബി പഠനം ആരംഭിച്ചു. പഠനത്തെക്കുറിച്ചും വിഷയങ്ങളെ കുറിച്ചും അച്ഛന്‍ എപ്പോഴും തിരക്കും. എന്റെ സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാര്‍ അഭിഭാഷകരുമാണ്. കൂടുംബം ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണ്.
നിയമം പഠിക്കണമെന്ന് ഇതിനിടെ ഒരിക്കൽ അച്ഛന്‍ എന്നോട് പറഞ്ഞു. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി, അവരാണ് അദ്ദേഹത്തെ കോളേജിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ ഞാന്‍ പഠിക്കുന്ന കോളേജില്‍, എന്റെ ജൂനിയറായി അച്ഛനെത്തി. എന്റെ കൂട്ടുകാരോടൊപ്പം തന്നെ ഇപ്പോൾ അച്ഛനും ഇരിക്കുന്നു, അവരും ഇപ്പോൾ സുഹൃത്തുക്കളാണ്.
അച്ഛന്റെ ആഗ്രഹ സഫലീകരണത്തിന് ഭാഗമാവാൻ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. പഠനം പൂർത്തിയാക്കി ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛന്‍ എനിക്ക് വേണ്ടി എന്താണോ ചെയ്തത്, അതെല്ലാം മടക്കി നൽകാൻ സാധിക്കുമെന്ന് കരുതുന്നെന്നും മകൾ ഫേസ്ബുക്കിൽ കുറിക്കുന്നു.
യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.