X

“ഞങ്ങളുടെ നാട്ടിലും ഒരു ചേച്ചിയുണ്ടായിരുന്നു അവരും ഒറ്റബെല്ലിന് ഫോണ്‍ എടുക്കുമായിരുന്നു”: ആരോഗ്യ മന്ത്രിയെ അവഹേളിച്ച് കമന്റ്

ഇയാള്‍ക്ക് ചുട്ടമറുപടി തന്നെ പലരും നല്‍കിയിട്ടുണ്ട്

നിപയെ പ്രതിരോധിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി പുലര്‍ച്ചെ വിളിച്ചാലും ആരോഗ്യമന്ത്രി കെകെ ശൈലജ ഒറ്റ റിംഗില്‍ ഫോണെടുക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതേക്കുറിച്ച് പല മാധ്യമങ്ങളും വാര്‍ത്തകളും കൊടുത്തു. എന്നാല്‍ ആരോഗ്യമന്ത്രിയെ അവഹേളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജു ആലപ്പുഴ എന്നയാള്‍.

‘ഞങ്ങളുടെ നാട്ടിലും ഒരു ചേച്ചി ഉണ്ടായിരുന്നു. അവരും ഒറ്റബെല്ലിന് ഫോണ്‍ എടുക്കുമായിരുന്നു. സന്ത്യകഴിഞ്ഞാല്‍ നേരം വെളുക്കുന്നതുവരെ മാത്രം’ എന്നായിരുന്നു ബിജുവിന്റെ ആലപ്പുഴയുടെ കമന്റ്. മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയ്ക്ക് കമന്റായാണ് ഇയാള്‍ ഇങ്ങനെ അധിക്ഷേപിച്ചത്. ഇയാള്‍ക്ക് ചുട്ടമറുപടി തന്നെ പലരും നല്‍കിയിട്ടുണ്ട്. അതിലൊരാളുടെ മറുപടി ഇങ്ങനെ ‘ഞങ്ങക്കറിയാം ചേച്ചിയെ.. അവര്‍ക്ക് ബിജു എന്ന് പേരുള്ള ഒരു മകനില്ലേ’ എന്നായിരുന്നു ഈ കമന്റ്.

ഡോ. ഗണേഷ് മോഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നലെ വൈറലായത്. ഊണും ഉറക്കവുമില്ലാതെ ഇതിനായി പ്രവര്‍ത്തിക്കുന്ന ഒരുപറ്റം മനുഷ്യരെ അടയാളപ്പെടുത്തുകയാണ് എറണാകുളത്തെ ഡോ. ഗണേഷ് മോഹന്‍. അതില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ദര്‍ വരെ ഉള്‍പ്പെടുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം.

രാത്രി വൈകി ലഭിച്ച മൂന്ന് സാംപിളുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഫലത്തിനായി ഉറക്കമില്ലാതെ കാത്തിരിക്കുന്ന ആരോഗ്യമന്ത്രിയാണ് ഇതില്‍ ഒന്ന്. ഭക്ഷണം പോലും കഴിക്കാതെ ഇതേ സാംപിളുകള്‍ ഒരുമടിയും കൂടാതെ പരിശോധിക്കാന്‍ തയ്യാറായ വിദഗ്ദരാണ് മറ്റൊന്ന്. കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികള്‍ക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താന്‍ ഇവിടെ ക്യാമ്പ് ചെയുന്ന ഡോ. ചാന്ദ്നി. ഇവരെല്ലാമാണ് മരണ താണ്ഡവങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നതെന്നും ഡോ. ഗണേഷ് കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ നമ്മുടെ എല്ലാ രാത്രികളിലെയും കാവല്‍ക്കാര്‍ ‘
………

ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു…

ഭീഷണി തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോള്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സര്‍വ്വ സജീകരണങ്ങളുമുള്ള ആംബുലന്‍സുകളില്‍ എത്തിച്ച മൂന്നു രോഗികള്‍ മൂര്‍ച്ഛിച്ച ”നിപ്പാ” രോഗമെന്ന സംശയത്തില്‍ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..

ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാന്‍ പറ്റാത്ത പോലെ…

വിവരം ഡല്‍ഹിയില്‍ ഉള്ള ടീച്ചറോട് പറഞ്ഞു..

” ടെന്‍ഷന്‍ വേണ്ട ഗണേഷ്.. എല്ലാം ശെരിയാകും, നമ്മുടെ പുതിയ സംവിധാനത്തില്‍ ടെസ്റ്റ് ചെയൂ ‘

ഞാന്‍ വാച്ചില്‍ നോക്കി.

സമയം രാത്രി 9:30

പൂനെ സംഘം ലാബ് പൂട്ടി വിശ്രമിക്കാന്‍ പോയിരുന്നു…

ഞാന്‍ അവരെ വിളിച്ചു

ഒരു മടിയും കൂടാതെ അവര്‍ തിരികെ വന്നു.

” ഞങ്ങള്‍ ടെസ്റ്റ് ചെയ്യാം, പക്ഷെ തീരുമ്പോള്‍ നേരം വെളുക്കും..

സാര്‍ ഞങ്ങള്‍ക്ക് ഭക്ഷണവും, തിരികെ പോകാന്‍ ഒരു വാഹനവും റെഡി ആക്കി തരുക ‘

ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോള്‍ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂണ്‍ മാസത്തിലെ പ്രളയം പഠിക്കാന്‍ സെപ്റ്റംബര്‍ മാസത്തില്‍ വരുന്ന സംഘങ്ങളായിരുന്നു മനസ്സില്‍.

പക്ഷെ ഇത് ഡോ. റീമ സഹായിയുടെ നേതൃത്വത്തില്‍ 3 മിടുമിടുക്കികള്‍.

നിപ്പയുടെ ‘വാപ്പാ’ വയറസുകളെ കൊണ്ട് അമ്മാനം ആടുന്നവര്‍….

” കണ്‍സിഡര്‍ ഇറ്റ് ടണ്‍ ‘ ഞാന്‍ പറഞ്ഞു..

ഡോ. മനോജ് ഞൊടിയിടയില്‍ അവര്‍ക്ക് കേക്കും , ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.

രോഗികളുടെ സാമ്പിളുകള്‍ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയന്‍ (എന്റെ സഹപാഠിയുടെ അനുജന്‍ ) ഡോ. നിഖിലേഷ് ലാബില്‍ എത്തിക്കുമ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.

നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാന്‍ മെല്ലെ മയങ്ങി വീണു…

വെളുപ്പിന് 3:30 ആയപ്പോള്‍ എന്റെ ഫോണിന്റെ ബസ്സര്‍ കേട്ടു ഞെട്ടി ഉണര്‍ന്നു..

” ഡോ. റീമ ഹിയര്‍, ഓള്‍ യുവര്‍ സാംപ്ള്‍സ് ആര്‍ നെഗറ്റീവ് ‘

ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു,
ആശ്വാസ ചിരി…

ടീച്ചറോട് പറയണം…

ഈ സമയം പറയണോ അതോ നേരം പുലരുന്ന വരെ കാക്കണോ??

വിളിച്ചു നോക്കാം.

അങ്ങനെ രാത്രി 3:40 റിസള്‍ട്ട് പറയാന്‍ ഞാന്‍ ടീച്ചറെ വിളിച്ചൂ…

ഒറ്റ റിങ് തീരും മുന്‍പേ ടീച്ചര്‍ ഫോണ്‍ എടുത്തൂ..

” ഗണേഷ് പറയൂ, റിസള്‍ട്ട് നോര്‍മല്‍ അല്ലേ? ‘

‘ അതേ ടീച്ചര്‍ ‘

‘ ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണെ ‘

‘ ശെരി ടീച്ചര്‍… ഗുഡ് നൈറ്റ് ‘

ഞാന്‍ ഫോണ്‍ വെച്ചു…

ആയിരക്കണക്കിന് കാതങ്ങള്‍ അകലെ, തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന,
ഫോണ്‍ ഒറ്റ റിങ്ങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി..

അത്താഴം കഴിക്കാതെ അന്യ നാട്ടില്‍ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന 3 ധൈര്യശാലി പെണ്ണുങ്ങള്‍.

കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികള്‍ക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താന്‍ ഇവിടെ ക്യാമ്പ് ചെയുന്ന Dr ചാന്ദ്നി….

ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നത്… ??

-G.M??

(പിന്നെ ഈ യുദ്ധത്തില്‍ നമ്മെ വിജയിപ്പിക്കാന്‍ അക്ഷീണ പരിശ്രമം ചെയുന്ന… പുണെയില്‍ നിന്നും കൊണ്ട് വന്ന ”നിപ്പാ ടെസ്റ്റ് ‘ മെഷീന്‍…

ഈ യുദ്ധം മഹാ മരണത്തിനെതിരെ മനുഷ്യനും യന്ത്രങ്ങളും ചേര്‍ന്ന് ഒരുക്കുന്ന വിശാല സഖ്യമാണ് ‘ )

read more:

This post was last modified on June 10, 2019 4:43 pm