X

ക്യാന്‍സറിനെ പൊരുതി തോല്‍പിച്ചവള്‍; ഹൃദയം തൊടും കുറിപ്പുമായി താഹിറ കശ്യപ്

ക്യാന്‍സറിനെ പോരാടി ജയിക്കാന്‍ കാരണം ഈ രോഗത്തിനെ കുറിച്ച് തന്റെ ഏഴു വയസ്സുകാരനായ മകനുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞതാണെന്നും അവര്‍ പറയുന്നു

ക്യാന്‍സറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയുമായ താഹിറ കശ്യപ്. 2018-ലാണ് താഹിറയ്ക്ക് സ്താനാര്‍ബുദം സ്ഥിതീകരിക്കുന്നത്. ക്യാന്‍സറിനെ തന്റെ ജീവിതത്തില്‍ നിന്നും പൊരുതി തോല്‍പ്പിച്ച നാളുകളിലെ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താഹിറ. ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പും ചേര്‍ത്തു കൊണ്ടാണ് താഹിറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

തലയില്‍ നിന്നു മുടി കൊഴിഞ്ഞു പൂര്‍ണ്ണമായും മൊട്ടത്തലയായി മാറുന്നതും ഏറ്റവും ഒടുവിലായി മുടി ക്രോപ് ചെയ്ത ചിത്രവുമാണ് താഹിറ പങ്കുവെച്ചത്. കാണാന്‍ പോകുന്ന ചിത്രങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി കൊണ്ടായിരുന്നു താഹിറയുടെ പോസ്റ്റ്. തന്റെ രോഗകാലത്തെ ഒരു ചിത്രശലഭത്തിന്റെ പിറവിയുമായാണ് താഹിറ ഉപമിക്കുന്നത്. ശലഭപ്പുഴുവില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശലഭമായാണോ അതോ നേരേ തിരിച്ചാണോ തന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നതിനെകുറിച്ചു തനിക്ക് മനസ്സിലാകുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

‘രോഗത്തിന്റെ ഓരോ ഘട്ടവും വ്യത്യസ്തമായിരുന്നു. ലാര്‍വയോണോ പ്യൂപ്പയാണോ അതോ മറ്റേതേലും അവസ്ഥയാണോ എന്നു തിരിച്ചറിയാന്‍ സാധിക്കാഞ്ഞ നാളുകള്‍. ഏത് അവസ്ഥയിലായിരുന്നോ ആ അവസ്ഥയെ അംഗീകരിക്കാന്‍ തയ്യാറായ നാളുകള്‍. ശലഭമായി ജനിച്ച ദിവസങ്ങളില്‍ നിന്നും ജീവിതത്തിന്റെ താള്‍ മറിച്ചാല്‍ മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങളിലൂടെയാണ് താന്‍ കടന്നു പോയതെന്നു പറയേണ്ടി വരും.

നീളന്‍ മുടിയോട് ഒരുതരം ഭ്രാന്തമായ ആവേശം, ശരീരത്തിലെ കുറവുകളെ മറയ്ക്കാന്‍ അതിവിദഗ്ധമായി ഞാനെന്റെ തലമുടിയെ ഉപയോഗിച്ച വിധം. മുടിയുണ്ടായിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സുരക്ഷിതത്വം, അതില്‍ നിന്നൊക്കെ ഇപ്പോള്‍ ഒരുപാട് മാറി. മൊട്ടത്തലയെ മറയ്ക്കാന്‍ ഇപ്പോള്‍ തൊപ്പി ഉപയോഗിക്കാറുണ്ട്. മുടി വളരുമ്പോള്‍ ക്രോപ് ചെയ്യാറുണ്ട്. ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളെല്ലാം വ്യത്യസ്തമാണ്. ഇവയെല്ലാം വളരെ ആസ്വദിക്കുന്നുണ്ട്.

കാരണം മുടിയില്ലാതെ വന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സംഘര്‍ഷങ്ങളും മുടിയെ കുറിച്ചുള്ള എന്റെ ധാരണകളുമെല്ലാം ഇപ്പോള്‍ മാറിയിരിക്കുന്നു. എനിക്കിനിയും പഴയപോലെ നീളന്‍ മുടി ഉണ്ടാകുമോ എന്നറിയില്ല. ഉണ്ടായാലും എന്റെ മുഖം മറയ്ക്കാന്‍ ഞാന്‍ പഴയതു പോലെ ശ്രമിക്കില്ല. എന്റെ തലയിലെ മുടികള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോഴും, മൊട്ടത്തലയായി ഇരിക്കുമ്പോഴും ഓടിപോയി തൊപ്പി എടുത്തു കൊണ്ടു എന്റെ തലയില്‍ വെച്ചു തരുന്ന ഒരു മകനുണ്ട്. ഒരു മടിയുമില്ലാതെ അഭിമാനത്തോടെ അവനെന്നെ അവന്റെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്താറുണ്ട്. ക്യാന്‍സറിനെ പോരാടി ജയിക്കാന്‍ കാരണം ഈ രോഗത്തിനെ കുറിച്ച് തന്റെ ഏഴു വയസ്സുകാരനായ മകനുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞതാണെന്നും അവര്‍ പറയുന്നു

ഞാനിപ്പോള്‍ മാറ്റത്തിന്റെ ഭാഗമാകുകയാണ്. കീമോ തെറാപ്പിക്ക് വിധേയരായ സത്രീകള്‍ക്കു വേണ്ടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുകയാണ്. പല ഭാവത്തിലും പല രൂപത്തിലുമുള്ള സ്ത്രീകള്‍ക്കു വേണ്ടി. കീമോ തെറാപ്പിക്കു ശേഷം നിങ്ങളുടെ മുടി കൊഴിഞ്ഞെങ്കില്‍ വിഷമിക്കണ്ടെന്നും കാരണം നിങ്ങള്‍ ഇപ്പോഴും എപ്പോഴും സുന്ദരികളാണെന്നും’ താഹിറ കുറിപ്പില്‍ പറയുന്നു.

Read More : പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നടപടിയില്ല, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേയ്ക്ക്

Related Post
Leave a Comment