ആർഎസ്എസ്സിൽ അഫിലിയേറ്റ് ചെയ്ത സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. ഇന്ത്യയിലെ മറ്റ് എല്ലാ ആരോഗ്യ മന്ത്രിമാരും ബഹിഷ്ക്കരിച്ച ഈ പരിപാടിയിൽ മെനക്കെട്ട് പങ്കെടുക്കാൻ മാത്രം എന്ത് അടുപ്പമാണ് ആർ എസ് എസ് നോട് ഈ സിപിഎം മന്ത്രിക്കുള്ളതെന്ന് വി ടി ബൽറാം എം എൽ എ ചോദിച്ചു. മന്ത്രി ഷൈലജ പങ്കെടുക്കുന്ന ഈ പരിപാടിക്കായി വരുന്ന ചെലവുകൾ സംസ്ഥാന സർക്കാറാണോ വഹിക്കുന്നത് എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.
“അഞ്ചെട്ട് വർഷം മുൻപ് എന്റെ സ്വന്തം മണ്ഡലത്തിൽ സേവാഭാരതിയുടെ ഒരു ആംബുലൻസിന്റെ താക്കോൽദാനം നിർവ്വഹിച്ചതിന്റെ ഫോട്ടോ ഇപ്പോഴും എല്ലായിടത്തും ഒട്ടിച്ചു നടക്കുന്ന സിപിഎമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടം സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ഷൈലജ അങ്ങ് ഗുജറാത്ത് വരെ പോയി ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാൻ ഭാരതിയുടെ പരിപാടിയിൽ ആവേശപൂർവ്വം പങ്കെടുത്തതിനേക്കുറിച്ച് ന്യായീകരണങ്ങളുമായി ഉടൻ കടന്നു വരേണ്ടതാണ്.” വി ടി ബൽറാം പരിഹസിച്ചു.
ആർഎസ്എസ്സിന്റെ സയൻസ് ഫോറമാണ് വിജ്ഞാന ഭാരതി. ഇവർ വർഷാവർഷം സംഘടിപ്പിക്കുന്ന വേൾഡ് ആയുർവ്വേദ കോൺഗ്രസ്സിൽ പങ്കെടുത്താണ് ശൈലജ ടീച്ചർ പ്രത്യേക പ്രഭാഷണം നടത്തിയത്.
പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആയുർവ്വേദത്തെ ലോകമെമ്പാടും പ്രചരിപ്പിക്കാനും വളർത്താനുമാണ് വിജ്ഞാന ഭാരതി തുടങ്ങിയിട്ടുള്ളതെന്നാണ് സംഘടനയുടെ അവകാശവാദം. ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ ഇവർക്ക് യൂണിറ്റുണ്ട്. മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ ഈ സംഘടനയിൽ പ്രധാനിയാണ്. നേരത്തെ സ്വദേശി സയൻസ് മൂവ്മെന്റ് എന്നായിരുന്നു ഈ സംഘടനയുടെ പേര്. ബെംഗളൂരുവിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) ആണ് സംഘടനയുടെ പിറവിയെന്ന് വിക്കിപീഡിയ പറയുന്നു.
സംഘപരിവാറിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലാണ് വിജ്ഞാന ഭാരതി ഉൾപ്പെടുന്നത്. ഏകൽ വിദ്യാലയ, സരസ്വതി ശിശു മന്ദിർ, വിദ്യാ ഭാരതി, വിജ്ഞാന ഭാരതി എന്നീ സംഘടനകളാണ് ഇക്കൂട്ടത്തിലുള്ളത്.
വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
അഞ്ചെട്ട് വർഷം മുൻപ് എന്റെ സ്വന്തം മണ്ഡലത്തിൽ സേവാഭാരതിയുടെ ഒരു ആംബുലൻസിന്റെ താക്കോൽദാനം നിർവ്വഹിച്ചതിന്റെ ഫോട്ടോ ഇപ്പോഴും എല്ലായിടത്തും ഒട്ടിച്ചു നടക്കുന്ന സിപിഎമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടം സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ഷൈലജ അങ്ങ് ഗുജറാത്ത് വരെ പോയി ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാൻ ഭാരതിയുടെ പരിപാടിയിൽ ആവേശപൂർവ്വം പങ്കെടുത്തതിനേക്കുറിച്ച് ന്യായീകരണങ്ങളുമായി ഉടൻ കടന്നു വരേണ്ടതാണ്.
ഇന്ത്യയിലെ മറ്റ് എല്ലാ ആരോഗ്യ മന്ത്രിമാരും ബഹിഷ്ക്കരിച്ച ഈ ആർഎസ്എസ് പരിപാടിയിൽ മെനക്കെട്ട് പങ്കെടുക്കാൻ മാത്രം എന്ത് അടുപ്പമാണ് അവരോട് ഈ സിപിഎം മന്ത്രിക്കുള്ളത്? മന്ത്രി ഷൈലജ പങ്കെടുക്കുന്ന ഈ പരിപാടിക്കായി വരുന്ന ചെലവുകൾ സംസ്ഥാന സർക്കാറാണോ വഹിക്കുന്നത് എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
ഗുജറാത്തിൽ സംഘപരിവാർ പരിപാടിയിൽ പ്രഭാഷകയായി മന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു