മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതിനെ പരിഹസിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. പുതിയ ആർ ബി ഐ ഗവർണർ ഹിസ്റ്ററിക്കാരനാണ്, ആർ ബി ഐ ഉടൻ ചരിത്രമാകും എന്ന് എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു. എൻ എസ് മാധവന്റെ ട്വീറ്റ് ഫേസ്ബുക്കിലും ധാരാളം പേര് ഷെയർ ചെയ്യുന്നുണ്ട്.
1980 ഐഎഎസ് ബാച്ച് തമിഴ്നാട് കേഡർ ഉദ്യോഗസ്ഥനായ ശക്തികാന്തദാസ് 15ാം ധനകാര്യ ധനകാര്യ കമ്മീഷന്‍ അംഗമാണ്. ജി 20 ഉച്ചകോടികളില്‍ സര്‍ക്കാര്‍ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സാമ്പത്തികകാര്യ സെക്രട്ടറിയായിരിക്കെ 2017 മേയിലാണ് വിരമിച്ചത്. നോട്ട് നിരോധന കാലത്ത് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് പലപ്പോഴും രംഗത്തെത്തിയിരുന്നത് ശക്തികാന്ത ദാസ് ആയിരുന്നു.
ഹിസ്റ്ററിയിൽ എം എ ആണ് ശക്തികാന്തദാസിന്റെ വിദ്യാഭ്യാസ യോഗ്യത. ഇത് ചൂണ്ടിക്കാട്ടിയാണ് എൻ എസ് മാധവൻ വിമർശിച്ചിരിക്കുന്നത്. ഉർജിത് പട്ടേലിന്റെ രാജിക്ക് പിന്നാലെയാണ് ശക്തികാന്തദാസിനെ റിസർവ് ബാങ്ക് ഗവർണർ ആയി നിയമിച്ചത്.
നേരത്തെ ശക്തികാന്തദാസിന്റെ നിയമനത്തിന് നേരെ ട്വിറ്ററിൽ ട്രോളും പ്രതിഷേധവും ഉയർന്നിരുന്നു.വലിയ പരാജയം ആയി റിസർവ് ബാങ്ക് തന്നെ വിലയിരുത്തിയ നോട്ട് നിരോധനത്തെ ന്യായീകരിച്ച ശക്തികാന്തദാസിന്റെ ഒരേയൊരു യോഗ്യത മോഡി ഭക്തൻ എന്നത് മാത്രമാണെന്ന് ട്വിറ്ററിൽ അഭിപ്രായമുയർന്നു.