X

മോദിയുടെയും അമിത് ഷായുടേയും തലയറക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു സമാജ്‌വാദി പാര്‍ട്ടി നേതാവ്

അഴിമുഖം പ്രതിനിധി

2002ലെ ഗോധ്ര കലാപങ്ങള്‍ക്ക് ഉത്തരവാദികളും നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് നയിച്ചവരുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും തലയറുക്കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ്. എസ്പി യുവജന വിഭാഗത്തിന്റെ ബാഗ്പത് ജില്ലാ പ്രസിഡന്റ് തരുണ്‍ ദേവ് യാദവിന്റെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. എസ് പി യുവജനവിഭാഗമായ യുവജന്‍ സഭ ജില്ല പ്രസിഡന്റിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കൈ കൊണ്ടെഴുതിയ കത്ത് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ ജില്ല യൂണിറ്റുകളും പോഷക സംഘടനകളെയും സമാജ്‌വാദി സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവ് ഈ മാസം ആദ്യം പിരിച്ചുവിട്ടിരുന്നു. 

ബാഗ്പത്തില്‍ റാലി നടത്താന്‍ പ്രധാനമന്ത്രിയെയും ഷായെയും വെല്ലുവിളിക്കുന്ന ഒരു വീഡിയോയും തരുണിന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസില്‍ നടന്ന യോഗത്തിലെ പ്രസംഗമാണ് വീഡിയോ രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും ഷായുടെയും കോലം കത്തിക്കാനും കത്തില്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. 

തരുണിനെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്പി സംസ്ഥാന വക്താവ് മുഹമ്മദ് ഷഹീദ് വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ ഇടുമെന്ന് ബാഗ്പത് എസ്പി അജയ് ശങ്കര്‍ റായ് അറിയിച്ചു. പ്രധാനമന്ത്രിയുടെ തല ആവശ്യപ്പെട്ടവര്‍ക്കെതിരെ മുലായം സിംഗ് യാദവും അഖിലേഷ് യാദവും എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പഥക് പ്രതികരിച്ചു.

 

This post was last modified on December 27, 2016 2:14 pm