X

പുതു ചരിത്രം രചിച്ച് കോഹ്‌ലിയും സംഘവും: അഡലെയ്ഡ് ടെസ്റ്റിൽ ഓസീസിൽ നിന്ന് ജയം പിടിച്ചെടുത്ത് ടീം ഇന്ത്യ

നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ല്‍ അവസാനിച്ചിരുന്നു. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്‌സിലുമായി നേടിയത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വിജയ തുടക്കം. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് അഞ്ചാം ദിനം 291 റണ്‍സിന് എല്ലാവരും പുറത്തായി. ഓസിസിനെതിരെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയം കൊയ്യുന്നത് ആദ്യമായാണ്. മികച്ച ചെറുത്ത് നില്‍പ് നടത്തിയാണ് ഓസീസ് പരാജയം സമ്മതിച്ചത്.

വാലറ്റക്കാരുടെ പോരാട്ടവീര്യം ഇന്ത്യയെ പല തവണ അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍ ഓരോ കൂട്ടുകെട്ടും മല്‍സരം തങ്ങളില്‍ നിന്നും തട്ടിയെടുക്കുമെന്ന് തോന്നിക്കുമ്പോഴും വിക്കറ്റ് പിഴുത് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ വിരാട് കോലിയും സംഘവും 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി , രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ മുന്നു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ല്‍ അവസാനിച്ചിരുന്നു. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്‌സിലുമായി നേടിയത്. ഒരുഘട്ടത്തില്‍ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70), കെ.എല്‍. രാഹുല്‍ (44) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

നാലിന് 104 എന്ന നിലയില്‍ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്നും ഓസീസിന് നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. മാര്‍ഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബുംറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാര്‍ഷ് പുറത്തായത്.

നേരത്തെ, ആര്‍. അശ്വിനും മുഹമ്മദ് ഷമിയുമാണ് ഓസീസിന്റെ മുന്‍നിര തകര്‍ത്തത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെച്ചിച്ചു. പിന്നാലെ സഹഓപ്പണ്‍ മാര്‍കസ് ഹാരിസും (26) മടങ്ങി. ഷമിയുടെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും മടങ്ങി. അശ്വിനെ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സും മടങ്ങിയതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. എന്നാല്‍ ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും അധികം കേടുപാടുകള്‍ കൂടാതെ നാലാംദിനം പൂര്‍ത്തിയാക്കുകയായിരുന്നു.