ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും പരസ്പരം കൊമ്പു കോര്‍ത്തത് തന്നെയെന്ന് വ്യക്തമാകുന്ന സംഭാഷണം പുറത്ത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങളില്‍ നിന്ന് ഇരുവരും ഹിന്ദിയില്‍ പരസ്പരം വെല്ലുവിളി നടത്തുകയായിരുന്നു എന്ന വ്യക്തമാകുകയായിരുന്നു. ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ഫോക്‌സ് സ്‌പോര്‍ട്‌സ് ഇരുവരുടെയും സംഭാഷണം സംപ്രേക്ഷണം ചെയ്തില്ലെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണം ഇങ്ങനെ ആയിരുന്നു. എനിക്കുനേരെ നീ കൈയോങ്ങണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, നിന്റെ ദേഷ്യം എന്നോട് തീര്‍ക്കേണ്ട എന്ന് ഇഷാന്ത് ജഡേജയോട് പറഞ്ഞപ്പോള്‍ എന്തിനാണ് ഇത്ര ചൂടാവുന്നത് എന്നായിരുന്നു ജഡേജ തിരിച്ചു ചോദിച്ചത്. നിങ്ങളുടെ ദേഷ്യം ഞാന്‍ തീര്‍ത്തുതരാം. വെറുതെ അസംബന്ധം പറയരുതെന്ന് ജഡേജ തിരിച്ചടിച്ചു. പരസ്പരം വിരല്‍ ചൂണ്ടിയായിരുന്നു ഇരുവരും ഒന്നരമിനിട്ടോളം കൊമ്പുകോര്‍ത്തത്.
പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം രണ്ടാം സെഷനില്‍ ഓസീസിന്റെ നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യവേയായിരുന്നു സംഭവം. സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയ ജഡേജ, ഇഷാന്തുമായി പരസ്യമായി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇഷാന്തിന്റെ സംസാരം. ബൗളിംഗ് എന്‍ഡിലുണ്ടായിരുന്ന ഷമിയും കുല്‍ദീപും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ കളിക്കളത്തിലെ താരങ്ങളുടെ പെരുമാറ്റ ദോഷവും ബി സി സി ഐ ക്ക് കൂനിന്മേൽ കുരു ആയി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാകട്ടെ സമൂഹ മാധ്യമങ്ങളിൽ ഈ വിഷയമായിരുന്നു ഏറ്റവും ചൂടേറിയ ചർച്ച.