X
    Categories: കായികം

ഉഷയുടെ ആ നഷ്ടത്തിന് മൂന്നര പതിറ്റാണ്ട് തികയുന്നു

നൂറിലധികം അന്താരാഷ്ട്ര മെഡലുകള്‍ പി.ടി. ഉഷയുടെ ശേഖരത്തിലുണ്ട്.

പി.ടി ഉഷയ്ക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായ  വാര്‍ത്ത കായിക പ്രേമികള്‍ക്ക് മറക്കാനാവില്ല. ഇന്ത്യന്‍ കായിക ലോകത്തിന് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒളിമ്പിക് മെഡല്‍ നഷ്ടമായിട്ട് നാളെ മൂന്നര പതിറ്റാണ്ട് തികയുകയാണ്. 1984ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സിലാണ് നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

ഇന്ത്യന്‍ കായികലോകം പ്രത്യേകിച്ചും, അത്‌ലറ്റിക്‌സ് പരാധീനതകളിലും പരിമിതികളിലും ബുദ്ധിമുട്ടുന്ന സമയം. അക്കാലത്ത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മുഴുവന്‍ പ്രതീക്ഷകളും പി.ടി ഉഷയിലായിരുന്നു. അനവധി നേട്ടങ്ങള്‍ കൊയ്‌തെങ്കിലും ഇപ്പോഴും ഒളിമ്പിക് മെഡല്‍ നേടാന്‍ കഴിയാത്തതിന്റെ നഷ്ടം  പി.ടി ഉഷയ്ക്കുണ്ടാകും. ഇന്നും അത്‌ലറ്റിക്സില്‍ ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല. 2004-ലെ ആതന്‍സ് ഒളിമ്പിക്സില്‍ ലോങ്ജമ്പില്‍ അഞ്ജു ബി. ജോര്‍ജ് നേടിയ അഞ്ചാം സ്ഥാനമാണ് ഉഷയ്ക്കുശേഷം ഒളിമ്പിക്സ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ മികച്ചനേട്ടം.

നൂറിലധികം അന്താരാഷ്ട്ര മെഡലുകള്‍ പി.ടി. ഉഷയുടെ ശേഖരത്തിലുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത്രയധികം മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ ലോകത്തുതന്നെ വിരളമാണ്. 1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് അഞ്ച് സ്വര്‍ണമടക്കം ആറു മെഡലുകളായിരുന്നു. അത്‌ലറ്റിക്സില്‍ ഒരു റെക്കോഡാണിത്.  ”ഒളിമ്പിക് മെഡല്‍ നേടാനാവാതെപോയതിലുള്ള ദുഃഖം ഇപ്പോഴും കൂടെയുണ്ട്. പല രാത്രികളില്‍ ആ നിമിഷങ്ങള്‍ സ്വപ്നത്തില്‍ക്കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്. മരണംവരെ ആ വേദന എനിക്ക് കൂട്ടുണ്ടാവും. ഇനിയെന്നെങ്കിലും ഒരു ഇന്ത്യന്‍ അത്‌ലറ്റ് ഒളിമ്പിക് മെഡല്‍ നേടിയാല്‍ മാത്രമേ ആ വേദന മറക്കാനാവൂ” -ഉഷ മാതൃഭൂമിയോട് പറഞ്ഞു.

This post was last modified on August 7, 2019 11:06 am