ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് – സ്വീഡനെ നേരിടും. യൂറോപ്പിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനാണ് ഇന്ന് മുന്‍ തൂക്കം. രാത്രി 7.30 ന് സമാറ അരേനയിലാണ് മത്സരം.
ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മറികടന്നാണ് അവസാന എട്ടിലെത്തിയത്. താര നിര കൊണ്ട് സമ്പന്നമാണ് ടീം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെട്ടെ ടീമിനെ ഇത്തവണ മുന്നില്‍ നിന്ന് നയിക്കുന്നത് ആറ് ഗോളുമായി ഗോള്‍ഡണ്‍ ബൂട്ടിനായി മുന്നില്‍ നില്‍ക്കുന്ന ഹാരി കെയ്ന‍് തന്നെ. ജോണ്‍ സ്റ്റോണ്‍സ്, ജെസി ലിംഗാര്‍ഡ്, യങ്ങ് എന്നിവര്‍ക്കൊപ്പം ദെലെ അലിയും പിന്നെ സൂപ്പര്‍ ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡും ചേരുമ്പോള്‍ ടീം ശക്തമാണ്.
ഇംഗ്ലണ്ട് 3-1-4-2 ശൈലിയില്‍ത്തന്നെ ഇറങ്ങും. പരിക്കുകള്‍ ടീമിനെ അലട്ടുന്നുണ്ട്. പരിക്കുള്ള ആഷ്ലി യങ്ങിന് പകരം ഡാനി റോസിനെ കളിപ്പിക്കാനാണ് സാധ്യത. മുന്നേറ്റത്തില്‍ ഹാരി കെയ്നും റഹീം സ്റ്റര്‍ലിങും ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ലിങ്ങാര്‍ഡും ഡെലി അലിയുമുണ്ടാകും. ഡാനി റോസും, കരണ്‍ ട്രിപ്പിയറും വിങ്ങര്‍മാരാകും. ജോര്‍ഡന്‍ ഹെന്‍ഡേഴ്സന്‍ പ്രതിരോധത്തിന്റെ ചുമതലയുള്ള മധ്യനിരക്കാരന്റെ റോളിലാകും. കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, മഗ്വെയ്ര്‍ എന്നിവരുണ്ടാകും. കൊളംബിയക്കെതിരെ പ്രീ ക്വാർട്ടറിൽ മികച്ച പ്രകടനം നടത്തിയ പിക്ഫോര്‍ഡ് ഇന്നും ഗോൾവല കാക്കും.
ഇംഗ്ലണ്ട് നിരയില്‍ ജെയ്മി വാര്‍ഡി, ഡെലി അലി, കെയ്ല്‍ വാക്കര്‍, ആഷ്ലി യങ്, എന്നിവരെ പരിക്ക് അലട്ടുമ്പോൾ. വാക്കര്‍, ഹെന്‍ഡേഴ്സന്‍, ലിങാര്‍ഡ്, എന്നിവര്‍ മഞ്ഞകാര്‍ഡ് കണ്ടാല്‍ അടുത്ത കളി നഷ്ടമാകും.
മറുവശത്ത് ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായ സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ പൊരുതി കളിച്ച സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ഗോളിനും തോല്‍പ്പിച്ചു. ഇന്നത്തെ മത്സരത്തില്‍ തങ്ങളെ ദുര്‍ബലരായി കാണേണ്ടതില്ലെന്നാണ് സ്വീഡന്‍ നായകന്‍ ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റ് പറയുന്നത്. ഹാരി കെയ്നിന്റെ മുന്നേറ്റത്തെ തടയുകയാകും തങ്ങളുടെ പ്രധാന ലക്ഷ്യം. ഇബ്രാഹ്മോവിച്ചില്ലാത്തതിനാല്‍ ടീമിലെ എല്ലാ താരങ്ങളും കൂടുതല്‍ ഉത്തരവാദിത്തോടെയാണ് കളിക്കുന്നതെന്നും സ്വീഡിഷ് നായകന്‍ പറഞ്ഞു.
സ്വീഡന്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന 4-4-2 ശൈലിയില്‍ കളിക്കും. മുന്നേറ്റത്തില്‍ മര്‍ക്കസ് ബര്‍ഗും ഒല ടോയ്വോന്‍സെനും കളിക്കും. പരിക്ക് മാറിയെത്തിയ സെബാസ്റ്റ്യന്‍ ലാര്‍സനും ആല്‍ബിന്‍ എക്ടലും മധ്യനിരയില്‍ പ്രധാന ചുമതലക്കാരാകും. എമില്‍ ഫോസ്ബര്‍ഗും ക്ലാസനും വിങ്ങിലാകും.
നായകന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റും വിക്ടര്‍ ലിന്‍ഡലോഫും സെന്‍ട്രല്‍ ഡിഫന്‍സിന്റെ ചുമതലവഹിക്കും. ഓള്‍സനാണ് ഗോള്‍വല കാക്കുന്നത്. സസ്‌പെന്‍ഷനിലുള്ള മിക്വയ്ല്‍ ലസ്റ്റിങ് ടീമിലില്ല. എക്ടലിനും ജിമ്മി ദര്‍മാസക്കും പരിക്കുണ്ട്. പരിക്ക് മാറിയ ലാര്‍സന്‍ ടീമിലേക്ക് തിരിച്ചെത്തും.
ഇതുവരെ 25 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണ ഇംഗ്ലണ്ടും ഏഴ് തവണ സ്വഡീനും വിജയിച്ചു. സമനിലയില്‍ പിരിഞ്ഞത് 9 എണ്ണം. ലോകകപ്പില്‍ 2006 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. അന്ന് 2-2ന് മത്സരം അവസാനിച്ചു. 2006 ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറിലെത്തിയത്. സ്വീഡന്റെ അഞ്ചാം ലോകകപ്പ് ക്വാര്‍ട്ടറാണിത്.
This post was last modified on July 7, 2018 11:12 am
Leave a Comment