പന്തില്‍ കൃത്രിമം കാണിച്ച കുറ്റത്തിന് പിടിക്കപ്പെട്ട ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റനായിരുന്നു ഡേവിഡ് വാര്‍ണര്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നതില്‍ ബിസിസിഐയുടെ വിലക്ക്. സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും വാര്‍ണര്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെയും താരങ്ങളാണ്. ഇരുവരും തന്നെയായിരുന്നു ഈ രണ്ടു ടീമുകളുടെയും നായകന്മാരെങ്കിലും പന്തു ചുരണ്ടല്‍ വിവാദം നടന്നതോടെ രണ്ടുപേരും ആ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും പകരം പുതി താരങ്ങളെ രാജസ്ഥാനും ഹൈദരാബാദിനും തെരഞ്ഞെടുക്കാമെന്നും രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെയും ഈ സീസണില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞത്.
സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഐപിഎല്‍ കളിക്കുന്നതില്‍ നിന്നും രണ്ടുപേരെയും ബിസിസിഐയും വിലക്കിയിരിക്കുന്നത്. പന്തില്‍ കൃത്രിമം നടത്തിയ യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്മിത്തും വാര്‍ണറും ബാന്‍ക്രാഫ്റ്റും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ മൂന്നുപേരും ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടില്‍ മടങ്ങിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് വാര്‍ത്തസമ്മേളത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പരിശീലകന്‍ ഡാരന്‍ ലീമാന് ഈ സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു കണ്ടെത്തല്‍. കലാവധി തീരുംവരെ ലീമാന്‍ പരിശീലകസ്ഥാനത്ത് തുടരുമെന്നും സിഎ വ്യക്തമാക്കിയിരുന്നു.