X

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കാതെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുമായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ ഏഴാം ബജറ്റ് എന്നു കരുതപ്പെടുന്നു.

അനാവശ്യചെലവുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടായേക്കും. അഞ്ചുവര്‍ഷം കൊണ്ട് സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായിരിക്കും. പുറത്തുനിന്ന് വന്‍ നിക്ഷേപം കൊണ്ടുവന്ന് അടിസ്ഥാനസൗകര്യമേഖലയുടെ വികസനമാണ് ഐസക് ലക്ഷ്യമിടുന്നത്. സാമ്പത്തികമാന്ദ്യം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ധനസ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ ധനസ്ഥാപനങ്ങള്‍, പ്രവാസികള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇതിലേക്കാവശ്യമാകുന്ന ഫണ്ട് കണ്ടത്തൊനാണ് ധനമന്ത്രിയുടെ ശ്രമം.ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നു ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. നികുതി പിരിവ് ഊര്‍ജിതമാക്കും. യുഡിഎഫ് പിരിക്കാതിരുന്ന നികുതി പിരിച്ചെടുക്കും. ബൃഹത് പദ്ധതികളുണ്ടാകും. അത് പ്രകടനപത്രിക നടപ്പാക്കലാണ്. ജിഎസ്ടി നടപ്പാക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ജിഎസ്ടി കേരളത്തിന് ഗുണകരമാണെന്ന പൊതുഅവബോധം ഗുണം ചെയ്‌തെന്നും ഐസക് പറഞ്ഞു.

നികുതി വര്‍ധിപ്പിക്കാന്‍ സാധ്യത കുറവാണെങ്കിലും നികുതിനിരക്കുകളില്‍ ചില പുതിയ ക്രമീകരണങ്ങള്‍ ഉണ്ടായേക്കും. മുന്‍സര്‍ക്കാര്‍ ചിലവിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കിയ നികുതി ഇളവുകള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. നികുതിവകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ച് പിരിവ് 25 ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. കുടിശ്ശിക പിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.നികുതി ചോര്‍ച്ച തടയുന്നതിനാവശ്യമായ നിയമനിര്‍മാണം സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാറിന്റെ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിഗണനകളും ഇതോടൊപ്പം ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണറിയുന്നത്. ഇതിനാവശ്യമായ വിഭവം കണ്ടെത്തുന്നതിന് നികുതിപിരിവ് ഊര്‍ജിതമാക്കിയേക്കും.

This post was last modified on December 27, 2016 4:22 pm