അഴിമുഖം പ്രതിനിധി
ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി ഇന്നലെ വൈകിട്ട് ടെക്നോപാർക്കിനുള്ളിൽ “ജിഷയ്ക്ക് നീതി ലഭിക്കുക” എന്ന മുദ്രാവാക്യവുമായി പ്രതിഷേധ നിശ്ശബ്ദ ജാഥ സംഘടിപ്പിക്കുകയുണ്ടായി. ഐ ബി എസ് ജീവനക്കാരിയായ അഞ്ജന ഗോപിനാഥ് മൌന ജാഥ ടെക്നോപാർക്ക് ആംഫി തിയേറ്ററിനു മുന്നിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളും പോസ്റ്ററുകളും കയ്യിലേന്തി നൂറു കണക്കിന് ടെക്കികൾ പ്രതിഷേധ ജാഥയിൽ പങ്കെടുത്തു. ഭവാനി, തേജസ്വിനി, ടി സി എസ്, നിള, ഫയർ സ്റ്റേഷൻ, ആംസ്റ്റർ, ഗായത്രി, നെയ്യാർ, പദ്മനാഭം ബിൽഡിംഗുകളിലൂടെ ടെക്നോപാർക്ക് ഫ്രണ്ട് ഗേറ്റിൽ പ്രതിഷേധ മൌന ജാഥ സമാപിച്ചു. ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിൽ സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളെയും തടയുവാൻ പ്രതിജ്ഞയെടുക്കുകയും പ്രതീകാത്മകമായി മെഴുകു തിരികൾ കത്തിക്കുകയും ചെയ്തു.
ക്യാൻഡിൽ ലൈറ്റ് വിജിൽ ewit സെക്രെട്ടറി ശ്രീമതി രാധിക ഉത്ഘാടനം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി മാഗി നന്ദി പറഞ്ഞു. ഷഫീന ബഷീർ പങ്കെടുത്ത എല്ലാവർക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എല്ലാ പരിധികളും ലംഘിച്ച് ഭീകരമായ അവസ്ഥയിലേക്ക് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ആഴ്ച പെരുമ്പാവൂരിലെ എൽ എൽ ബി വിദ്യർധിനി ആയ ജിഷയ്ക്ക് ഉണ്ടായ അനുഭവം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ബൗദ്ധികമായും സാമൂഹ്യപരമായും ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് അഹങ്കരിച്ചു കൊണ്ടിരുന്ന കേരളീയ സമൂഹ മനസാക്ഷിയ്ക്ക് ലജ്ജിച്ചു തല താഴ് ത്തേണ്ടി വരുന്ന സ്ഥിതിയാണ്. പൊതു സമൂഹത്തിനു സംഭവിച്ചിരിക്കുന്ന ഈ ഗൗരവമായ മൂല്യച്യുതിയ്ക്ക് പരിഹാരം കാണുവാനും ഇപ്പോൾ സംഭവിച്ചിരിക്കുന്ന അക്ഷന്തവ്യമായ കാടത്തം കാണിച്ചവർക്ക് മാതൃകാപരമായ ശിക്ഷ കിട്ടും വരെ അതി ശക്തമായി പ്രതികരിക്കുവാനും പൊതു സമൂഹത്തിന്റെ തന്നെ ഭാഗമായ ടെക്നോപാർക്ക് ജീവനക്കാരുടെ സമൂഹവും പങ്കു ചേരുകയാണ് എന്ന് ടെക്കികള്‍ അറിയിച്ചു.
This post was last modified on December 27, 2016 4:01 pm