പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി ഒൻപതുകാരിയായ വിദ്യാർത്ഥിനിയും. താന്‍ സൈക്കിള്‍ വാങ്ങാന്‍ എടുത്തുവെച്ച പണം നല്‍കി തമിഴ് നാട് വില്ലുപുരം സ്വദേശിയായ അനുപ്രിയയയാണ് കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളം അനുഭവിച്ച ദുരിതം ടിവിയിലൂടെ കണ്ടാണ് നാലു വര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ എടുത്തുവെച്ച 9000 രൂപ കൈമാറിയിരിക്കുന്നത്.
നാലുവര്‍ഷം എടുത്തുവെച്ചുണ്ടാക്കിയതാണ് ഈ 9000 രൂപ. പക്ഷെ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സംഭാവനയായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അനുപ്രിയ പറഞ്ഞു. അനുപ്രിയയുടെ ഇടപെടല്‍ തമിഴ് പത്രങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അനുപ്രിയക്ക് പുതിയ സൈക്കിള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഹീറോ സൈക്കിള്‍ കമ്പനി മുന്നോട്ടു വന്നു.
പ്രിയപ്പെട്ട അനുപ്രിയ,
‘അനുപ്രിയയയുടെ ഹൃദയവിശാലതയെയും, മനുഷ്യത്വത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഒരു പുതിയ സൈക്കിൾ തരാൻ ഞങ്ങൾ തയ്യാറാണ്. എത്രയും വേഗം ഞങ്ങൾക്ക് വിലാസം അയച്ചു തരിക.’എന്നായിരുന്നു അനുപ്രിയയുടെ വാർത്ത റീ ട്വീറ്റ് ചെയ്തു കൊണ്ട് ഹീറോ കമ്പനി അധികൃതർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
അനുപ്രിയയെയും സൈക്കിള്‍ ക്മ്പനിയെയും അഭിനന്ദിച്ചു കൊണ്ട് ശശി തരൂര്‍ എം.പിയും രംഗത്തു വന്നിരുന്നു.