എൻ.ഡി.എയുടെ ശബരിമല സംരക്ഷണ റാലിയിൽ കൊലവിളി പ്രസംഗവുമായി നടന്‍ കൊല്ലം തുളസി. “ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം, കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം.” കൊല്ലം തുളസി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പരിഹസിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരന്‍പിളള ആണ് റാലി നയിച്ചിരുന്നത്. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.
കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി അടുത്ത കാലത്താണ് കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി ബി ജെ പി യിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിലെ ബി ജെ പി സ്ഥാനാർഥി ആയിരുന്നു കൊല്ലം തുളസി.
നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ കൊലവിളിയും ഭീഷണിയുമായി ബി ജെ പി നേതാവ് അഡ്വ. ഗോപാലകൃഷ്ണൻ രംഗത്ത് വന്നതും വലിയ വിവാദമായിരുന്നു. ന്യൂസ് 18 ചാനലിൽ സനീഷ് ഇളയടത്ത് നയിച്ച ചർച്ചയിലാണ് സി പി എം നേതാവ് സതി ദേവിക്കെതിരെ സമാനതകളില്ലാത്ത രീതിയിൽ കൊലവിളിയുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.
“സതിദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും”. വനിത പൊലീസുകാരെ ശബരിമലയിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ.
This post was last modified on October 13, 2018 12:45 am
Leave a Comment